തിരുവനന്തപുരം: ഓണക്കാലത്ത് പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികള്‍.ഓണം ആഘോഷിക്കാന്‍ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് അയ്യായിരം മുതല്‍ പതിനായിരം രൂപവരെയാണ് .എന്നാല്‍ മടക്ക ടിക്കറ്റിന് കൊടുക്കേണ്ടത് പത്തിരട്ടിയിലേറെ. ഓണക്കാലത്തെ വിമാനകമ്പനികളുടെ പതിവ് ടിക്കറ്റ് കൊള്ള അനുവദിക്കരുതെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓണമാഘോഷിക്കാനെത്തുന്ന പ്രവാസികളെ പിഴിയുന്ന ശീലം കമ്പനികള്‍ തുടരുന്നു.

ഈ മാസം 26 ന് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലെക്കെത്താന്‍ ശരാശരി നിരക്ക് എണ്ണായിരം മുതല്‍ പതിനായിരം രൂപവരെ നല്‍കണം. പക്ഷെ. വീട്ടുകാര്‍ക്കൊപ്പംം ഓണമുണ്ട് അറബിനാട്ടിലേക്ക് പറക്കണമെങ്കില്‍ കീശ കാലിയാകും.സെപ്റ്റംബര്‍ അഞ്ചിന് തിരുവനന്തപുരത്തു നിന്നോ കൊച്ചിയില്‍ നിന്നോ റിയാദിലേക്ക് പോകാന്‍ 58000 മുതല്‍ 72500 രൂപ വരെ കൊടുക്കണം. ഇതേ ദിവസം കോഴിക്കോട് ജിദ്ദ ഫ്ലൈറ്റുകളുടെ പരമാവധി നിരക്ക് 99350 രൂപ.

കൊള്ളയടിയില്‍ എയര്‍ ഇന്ത്യയും പിന്നിലല്ല. സെപ്റ്റംബര്‍ അഞ്ചിന് കൊച്ചി-ബെഹ്റിന്‍ വിമാനനിരക്ക് 48370.കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഓണക്കാലത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇപ്പോഴുള്ളത്.ഉത്സവനാളുകളില്‍ കൂടുതല്‍ സര്‍വ്വീസ് വേണമെന്ന ആവശ്യം വിമാനകമ്പനികള്‍ കേള്‍ക്കാറില്ല. മറിച്ച് തിരക്ക് പറഞ്ഞ് ആവശ്യക്കാരെ പരമാവധി എല്ലാ കമ്പനികളും പിഴിയുകയാണ്.