വിപ്ലവ നക്ഷത്രം ഫിദൽ കാസ്ട്രോയുടെ നൂറാം ജന്മവാർഷികം ഇന്ന്. സാമ്രാജ്യത്വത്തിനെതിരെ പോരാടി ക്യൂബയെ സോഷ്യലിസ്റ്റ് രാഷ്ട്രമാക്കിയ കാസ്ട്രോ, വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. എന്നാൽ അദ്ദേഹത്തിന്റെ നൂറാം ജന്മവർഷത്തിൽ അമേരിക്കൻ ഉപരോധം മൂലം ക്യൂബ കടുത്ത പ്രതിസന്ധിയിലാണ്.

ലോകചരിത്രത്തിലെ സമാനതകളില്ലാത്ത വിപ്ലവനക്ഷത്രം, ഫിദൽ കാസ്ട്രോയ്ക്ക് ഇന്ന് നൂറാം ജന്മവാർഷികം. ലോകത്താകമാനമുള്ള ഇടതുപക്ഷത്തെ പ്രചോദിപ്പിക്കുകയും അന്ത്യം വരെ സാമ്രാജിത്വത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് നേതൃത്വം നൽകുകയും ചെയ്തു. 1959ൽ മറ്റൊരു വിപ്ലവ നേതാവ് ഏണസ്റ്റോ ചെ​ഗുവേര, സഹോദരൻ റൗൾ കാസ്ട്രോ ക്യൂബൻ വിപ്ലവത്തിന് നേതൃത്വം നൽകുകയും ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ അമേരിക്കൻ അനുകൂല ഏകാധിപത്യ സർക്കാറിനെ അട്ടിമറിച്ച് രാജ്യത്തിന്റെ ഭരണാധികാരിയായുകയും ചെയ്തു. 1926 ഓഗസ്റ്റ് 13-ന് ജനിച്ച അദ്ദേഹം ഇരുപതാം നൂറ്റാണ്ടിലെ ലോക രാഷ്ട്രീയത്തെയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെയും ഏറ്റവും കൂടുതൽ സ്വാധീനിച്ച കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായി മാറി.

ഭരണത്തിലേറിയ ശേഷം ക്യൂബയെ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമായി പ്രഖ്യാപിച്ച ഫിദൽ, 1959 മുതൽ 1976 വരെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായും 1976 മുതൽ 2008 വരെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. അധികാരത്തിലെത്തിയ ശേഷം വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ക്യൂബയിൽ മാറ്റമുണ്ടായി. സൗജന്യ വിദ്യാഭ്യാസവും മികച്ച ആരോഗ്യസംവിധാനവും ജനങ്ങൾക്ക് ഉറപ്പാക്കി. ഭൂപരിഷ്കരണത്തിലൂടെ കൃഷിഭൂമി സാധാരണക്കാർക്ക് വീതിച്ചു നൽകി.

അമേരിക്കയുടെ കടുത്ത സാമ്പത്തിക ഉപരോധങ്ങളെയും വധശ്രമമടക്കമുള്ള നിരവധി വെല്ലുവിളികളെയും അതിജീവിച്ച കാസ്ട്രോ, 1962-ൽ സോവിയറ്റ് യൂണിയനുമായി ചേർന്ന് ക്യൂബയിൽ മിസൈലുകൾ സ്ഥാപിച്ചു. ശീതയുദ്ധകാലത്തെ ഈ നടപടി ലോകത്തെ ആണവ യുദ്ധത്തിന്റെ അരികിലെത്തിച്ച പ്രധാന സംഭവമായിരുന്നു. ഈ കാലയളവിലൊക്കെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ നൂറുകണക്കിന് വധശ്രമങ്ങളെ അതിജീവിച്ചു. ആരോഗ്യകാരണങ്ങളാൽ 2008-ൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയും സഹോദരൻ റൗൾ കാസ്ട്രോയ്ക്ക് അധികാരം കൈമാറുകയും ചെയ്തു. 2016 നവംബർ 25-ന് ലോകത്തോട് വിടപറഞ്ഞു.

അതേസമയം, ഫിദലിന്റെ നൂറാം ജന്മവർഷത്തിൽ കൊടിയ ദുരിതത്തിലാണ് ക്യൂബ. അമേരിക്കൻ ഉപരോധത്തിൽ കുടുങ്ങി ഭക്ഷണവും മരുന്നും വെളിച്ചവും ഇല്ലാതെ ഒരു കോടിയിലേറെ ക്യൂബക്കാർ വലയുകയാണ്.