തുര്‍ക്കി: റണ്‍വേയില്‍നിന്ന് തെന്നിനീങ്ങിയ വിമാനം കരിങ്കടലിലേക്ക് കുത്തിയിറങ്ങി ചെളിയിൽ പുതഞ്ഞു നിന്നു. 162 യാത്രക്കാരും രണ്ട് പൈലറ്റുമാരും നാല് കാബിൻ ക്രൂ അംഗങ്ങളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വടക്കൻ തുർക്കിയിലെ ട്രബ്സോണിലാണു വിമാനം അപകടത്തില്‍ പെട്ടത്. അങ്കാറയില്‍ നിന്ന് ട്രാബ്സണിലേയ്ക്ക് പോയ വിമാനമാണ് അപകടത്തില്‍പെട്ടത്. 

പേഗസസ് എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം കടലിലേക്കു കുത്തിയിറങ്ങിയ ശേഷം ചെളിയില്‍ പുതഞ്ഞതിനാൽ മാത്രമാണ് വെള്ളത്തിലേക്ക് വീഴാതിരുന്നത്. 

ചെളിയില്‍ വിമാനം പുതയുമ്പോള്‍ ഇന്ധനത്തിന്റെ മണം ലഭിച്ചിരുന്നെന്നും ഈ രക്ഷപെടല്‍ അത്ഭുതകരമാണെന്നും വിമാനത്തിലെ യാത്രക്കാര്‍ പ്രതികരിച്ചു. അപകട കാരണം വ്യക്തമല്ലെങ്കിലും മഴ പെയ്ത് റണ്‍വേ തെന്നിയതാണെന്ന് റിപ്പോർട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി ഗവർണറുടെ ഓഫിസ് അറിയിച്ചു.