തിരുവനന്തപുരം: കോടതികളിലെ മാധ്യമവിലക്കിൽ അഭിഭാഷകർക്കെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. പ്രശ്നം പരിഹരിക്കാൻ കഴിയാത്തത് നാണക്കേടാണെന്ന് ആന്റണി പറഞ്ഞു. അഭിഭാഷകരിൽ ഒരു വിഭാഗം ക്രിമിനലുകളെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ഇത്തരക്കാർക്കെതിരെ കർശന നടപടി വേണമെന്നും ആന്റണിയുടെ ആവശ്യപ്പെട്ടു.
അതിനിടെ മാധ്യമവിലക്കിൽ നടപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് അയച്ച കത്തിലെ തുടർനടപടികൾ വിശദീകരിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്മനും രംഗത്തെത്തി. ചീഫ് ജസ്റ്റിസ് നിയമ സെക്രട്ടറിയെ വിളിച്ച് ഇക്കാര്യത്തിൽ ആശങ്ക അറിയിച്ചതായി സ്പീക്കർ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുന്ന പ്രവണത മുളയിലേ നുള്ളണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരനും ആവശ്യപ്പെട്ടു.
വഞ്ചിയൂർ കോടതിയിൽ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിലെ അന്വേഷണത്തിൽ പാളിച്ചയുണ്ടായെന്ന ആരോപണം തിരുവനന്തപുരം ഡിസിപി അന്വേഷിക്കും. തിരുവനന്തപുരം ഡിസിപി ശിവ വിക്രമിനാണ് അന്വേഷണച്ചുമതല. വനിതാ മാധ്യമപ്രവർത്തകർക്കെതിരെ അപകീർത്തികരമായ പോസ്റ്റർ പ്രചരിപ്പിച്ചതും അന്വേഷണ പരിധിയിലുണ്ട്. ഇതിനിടെ അഡ്വ. സെബാസ്റ്റ്യൻ പോളിനെതിരെ മാനനഷ്ടക്കേസുമായി അഭിഷാകർ രംഗത്തെത്തി, കോഴിക്കോട് നടത്തിയ പ്രസംഗത്തിലെ അഭിഭാഷകർക്കെതിരായ പരാമർശത്തിലാണ് തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തത്.
