തിരുവനന്തപുരം: ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺകെണി കേസ് തീർപ്പാക്കരുതെന്ന് ഹർജി. തൈക്കാട് സ്വദേശി മഹാലക്ഷ്മിയാണ് ഹർജി നൽകിയത്. പ്രോസിക്യൂഷന് അനുകൂലമായി യുവതി പറയാത്തത് പേടികൊണ്ടാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഹർജി തിരുവനന്തപുരം സിജെഎം കോടതി ഇന്ന് ഉച്ചക്ക് പരിഗണിക്കും.

പരാതിക്കാരിയായ ചാനൽ പ്രവർത്തക കഴിഞ്ഞ ദിവസം മൊഴി മാറ്റിയിരുന്നു. ശശീന്ദ്രൻ ഔദ്യോഗികവസതിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് മൊഴി മാറ്റിപ്പറഞ്ഞത്. 

ഫോണിൽ അശ്ലീലം പറഞ്ഞത് ശശീന്ദ്രനാണെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നും യുവതി പറഞ്ഞു. പരാതിക്കാരി തന്നെ മലക്കം മറിഞ്ഞതോടെ കേസിൻറെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഈ കേസ് തള്ളിയാല്‍ മന്ത്രിസ്ഥാനത്തേക്കുള്ള ശശീന്ദ്രന്‍റെ മടങ്ങിവരവിൽ അത് നിർണ്ണായകമാകും.

അതേസമയം ഫോണ്‍കെണിക്കേസില്‍ വിധി അനുകൂലമായാൽ എ.കെ. ശശീന്ദ്രൻ മന്ത്രിയായി മടങ്ങി വരുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പീതാംബരൻ മാസ്റ്റർ അറിയിച്ചു. എത്രയും വേഗം തീരുമാനമുണ്ടാകുമെന്നും പീതാമ്പരന്‍മാസ്റ്റര്‍ പറഞ്ഞു.