'ആകാശ് നീയും ഞാനും ഒന്നാണ്... നാം ചെങ്കൊടിയുടെ സന്താനങ്ങള്‍'.. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതിയായ ആകാശ് എംവി അഥവാ ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഒരു സഖാവ് കുറിച്ചതാണിത്...!, കൊലപാതകം കഴിഞ്ഞ പൊലീസ് അറസ്റ്റ് ചെയ്ത ശേഷമാണ് ഇത്തരത്തില്‍ നിരവധി സിപിഎം പ്രവര്‍ത്തകര്‍ ആകാശ് തില്ലങ്കേരിക്ക് ആശംസകളുമായി എത്തുന്നത്.

ഫേസ്ബുക്കില്‍ ആശംസകളുമായി എത്തുന്നവരെല്ലാം കൊലപാതകത്തെ അഭിനന്ദിച്ചെത്തിയവരാണ്. തന്നെക്കാള്‍ പാര്‍ട്ടിയെയും പാര്‍ട്ടി സഖാക്കളെയും സ്നേഹിച്ചവനായിരുന്നു ആകാശെന്നും സഖാക്കള്‍ക്ക് വേണ്ടി എന്തിനും ഏതിനും കൂടെയുള്ള ചങ്കൂറ്റമുള്ള സഖാവായിരുന്നു ആകാശെന്നും ചിലര്‍ ആകാശിനെ ടാഗ് ചെയ്ത് ഫേസ്ബുക്കില്‍ കുറിക്കുന്നു.

അതേസമയം ഉന്മൂലനം പാര്‍ട്ടി നയമല്ലെന്നും താങ്കള്‍ക്ക് എങ്ങിനെ ഇതിന് സാധിക്കുന്നുവെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. താങ്കളുടെ വിവാഹം കഴിഞ്ഞ ഒരു കുട്ടിയുണ്ടായാല്‍ ആ കുട്ടിയുടെ കാല് വെട്ടിമാറ്റിയാല്‍, കൊന്നാല്‍ താങ്കള്‍ക്ക് അന്ന് അതിന്‍റെ വേദന തിരിച്ചറിയാന്‍ സാധിക്കുമെന്നുമടക്കം കമന്‍റു ചെയ്യുന്നവരുമുണ്ട്. സിപിഎം സൈബര്‍ പോരാളികളായ നിരവധിപേര്‍ ആകാശിന് ആശംസകളറിയിക്കുന്നു.

2015ല്‍ വിഎസിനെതിരെയും ആകാശ് കൊലവിളി നടത്തിയ ഒരു ഫേസ്ബുക്ക് പോസ്റ്റും ഇപ്പോള്‍ വിവാദമാകുകയാണ്. സമ്മേളന വേദിയില്‍ നിന്ന് വിഎസ് ഇറങ്ങിപ്പോയ സമയത്തായിരുന്നു ആകാശിന്‍റെ പോസ്റ്റ്. ഈ മാധ്യമ ഇട്ടികണ്ടപ്പന്‍മാരുടെ മസിലിന്‍റെ വലിപ്പം കൊണ്ടുള്ള ധൈര്യം കാണിച്ച് മുന്നോട്ട് ദാ ______ ഇതിനപ്പുറം കടന്നാല്‍... പാര്‍ട്ടി വിരുദ്ധര്‍ക്കും കുലംകുത്തികള്‍ക്കും ഒഞ്ചിയം ചന്ദ്രന്‍റെ രക്തസാക്ഷി സ്തൂപത്തിനപ്പുറം കുഴി മറ്റൊന്ന് വെട്ടേണ്ടി വരും.. എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ താന്‍ വല്യേട്ടന്‍ എന്ന സിനിമാ ഡയലോഗ് വെറുതെ പോസ്റ്റ് ചെയ്തതാണെന്ന ന്യായീകരിച്ചു.

ആകാശ് 2015ല്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

അറിയാവുന്ന നല്ല ഭാഷയില്‍ നിന്നോടൊക്കെ ഞങ്ങള്‍ പറയേണ്ടത് പറഞ്ഞു..,
നീ പക്ഷെ കൂടെ കൊണ്ട് വന്നിട്ടുള്ള ഈ മാധ്യമ ഇട്ടികണ്ടപ്പന്‍മാരുടെ മസിലിന്‍റെ വലിപ്പം കൊണ്ടുള്ള ധൈര്യം കാണിച്ച്..,

മുന്നോട്ട് ദാ ______ ഇതിനപ്പുറം കടന്നാല്‍...
പാര്‍ട്ടി വിരുദ്ധര്‍ക്കും കുലംകുത്തികള്‍ക്കും ഒഞ്ചിയം ചന്ദ്രന്‍റെ രക്തസാക്ഷി സ്തൂപത്തിനപ്പുറം കുഴി മറ്റൊന്ന് വെട്ടേണ്ടി വരും..

കാലുപിടിക്കാന്‍ കുനിയുന്നവന്‍റെ മൂര്‍ദ്ദാവില്‍ തുപ്പണ സ്വഭാവം കാണിച്ചാല്‍ ഈ ഭൂമിമലയാളത്തില്‍ സഖാക്കള്‍ക്ക് ഒരു പൊന്നു മോന്‍റെ മോനും വിഷയമല്ല..

ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിപ്പാടിന്‍റെ ശിഷ്യരാ തല്ലുംപടിയില്‍ സഖാക്കള്‍.., അതീ ചെക്കന്‍മാര്‍ക്ക് കാണിച്ച് കൊടുക്കണം എന്നാണേല്‍ വരാന്‍ പറ നായിന്‍റെ മക്കളോട്..!

ഇത്തരത്തില്‍ പാര്‍ട്ടിയുമായി അടുത്തബന്ധമുള്ള നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ആകാശിനെയും കൊലപാതകത്തെ ന്യായീകരിച്ച് രംഗത്തെത്തുന്നത്.