ആലപ്പുഴ: കർഷകരുടെ മറവിൽ വായ്പാ തട്ടിപ്പ് അന്വേഷണത്തിന് ആലപ്പുഴ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം നിലവില്‍ വന്നു.പുളിങ്കുന്ന് സിഐയുടെ നേതൃത്ത്വത്തിലാണ് പ്രത്യേക സംഘം അന്വേഷണം നടത്തുക. തട്ടിപ്പിനിരയായ ഷാജിയുടെ പരാതിയിൽ കൈനടി പോലീസ് എസ്പിയുടെ നിർദ്ദേശ പ്രകാരം കേസെടുത്തിട്ടുണ്ട്.

കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ ലക്ഷങ്ങളുടെ വായ്പ തട്ടിപ്പ്

രണ്ട് ദിവസങ്ങള്‍ക്കുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ആലപ്പുഴ എസ്പി നിർദ്ദേശം നല്‍കിയിരിക്കുന്നത്. കര്‍ഷകരറിയാതെ ചെറു കര്‍ഷകസംഘങ്ങളുടെ പേരില്‍ 54 ലധികം വായ്പകള്‍ അനുവദിച്ചതായി കണ്ടെത്തിയിരുന്നു. വായ്പയെടുത്തെതായി ബാങ്കില്‍ രേഖകളുള്ള വ്യക്തികള്‍ക്ക് പണം ലഭിച്ചിട്ടില്ലെന്നും ഇത്തരത്തില്‍ 250ലേറെ പേര്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ചതായും ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

എന്‍സിപി ശശീന്ദ്രന്‍ വിഭാഗം നേതാവും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ അഡ്വ. റോജോ ജോസഫാണ് കര്‍ഷക ജോയിന്‍റ് ലൈബലിറ്റി ഗ്രൂപ്പുകളുടെ പേരില്‍ വായപ്കള്‍ എടുത്തു നല്‍കിയത്. അതേസമയം ഇതിനായി ശുപാര്‍ശ നല്‍കിയത് പീലിയാനിക്കലച്ചനാണെന്നും വ്യക്തമായിരുന്നു. വന്‍ തട്ടിപ്പാണ് നടന്നതെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്നും കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.