ഭരണപരിചയവും നരേന്ദ്ര മോദിയുമായുള്ള അടുപ്പവുമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് മന്ത്രിസ്ഥാനത്തേക്ക് നറുക്ക് വീഴാന്‍ കാരണമായത്.. കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം നിന്ന കണ്ണന്താനം പിന്നീട് ബിജെപിയിലേക്ക് ചുവടുമാറി വര്‍ഷങ്ങള്‍ക്കു ശേഷമാണ് മന്ത്രിപദം തോടിയെത്തുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കേ തന്നെ അല്‍ഫോണ്‍സ് കണ്ണന്താനം വിവാദങ്ങളുടെ നടുവിലായിരുന്നു. ഉറച്ച തീരുമാനങ്ങളും ആരെയും കൂസാതെയുള്ള പ്രകൃതവും കണ്ണന്താനത്തെ വാര്‍ത്തകളില്‍ നിലനിര്‍ത്തി. ഐഎഎസ് തലത്തില്‍ പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം കണ്ണന്താനം മികവ് പുലര്‍ത്തി. രാഷ്‌ട്രീയ കൈകടത്തലുകളേയും അനാവശ്യ ഇടപെടലുകളും ചെറുത്തു. 89ല്‍ ജില്ലാ കളക്ടറായിരിക്ക കോട്ടയത്തെ രാജ്യത്തെ 100 ശതമാനം സാക്ഷരതയുള്ള ജില്ലയാക്കി അദ്ദേഹം. ദില്ലി മുന്‍സിപ്പല്‍ കമ്മിഷണറായിരിക്കേ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാനുള്ള നിലപാടാണ് അദ്ദേഹത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചത്. വന്‍ മാഫിയകളുടെ വധഭീഷണി പോലും അദ്ദേഹം വകവച്ചില്ല. സിവില്‍ സര്‍വീസ് വിട്ട് രാഷ്‌ട്രീയത്തിലേക്ക് എടുത്തുചാടിയ അദ്ദേഹം ചെന്നെത്തിയത് ഇടതുപക്ഷത്ത്. 2006ല്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് വിജയിച്ച് അദ്ദേഹം നിയമസഭയിലെത്തിയെങ്കിലും ഇടതുപക്ഷം അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല. ഇതിന്റെ കൂടി അതൃപ്തി വെളിപ്പെടുത്തിയാണ് പിന്നീട് അദ്ദേഹം രാജിവച്ച് ബിജെപിയിലെത്തിയത്.

2012ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ സജീവമായി അദ്ദേഹം നരേന്ദ്ര മോദിയുമായി അടുത്തു. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ കണ്ണന്താനത്തെ ചണ്ഡീഗഡ് അഡ്മിനിസ്‍ട്രേറ്ററായി നിയമിച്ചെങ്കിലും അകാലി ദളിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. ഇപ്പോള്‍ കണ്ണന്താനത്തെ മന്ത്രിസഭയില്‍ കൊണ്ടുവ വരുന്നതിലൂടെ ഭരണപരിചയം ഉപയോഗപ്പെടുത്തുക എന്നതാണ് മോദി ലക്ഷ്യം വക്കുന്നത്.. ഒപ്പം ക്രിസ്തീയ നിഭാഗത്തില്‍പ്പെട്ട ഒരാളെ മന്ത്രിയാക്കുന്നത് കേരളത്തില്‍ ബിജെപിയുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് സഹായകമാകുമെന്നും മോദി കണക്ക് കൂട്ടുന്നു.