യുഎഇയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച സേവനം എല്ലാ വിഭാഗക്കാര്‍ക്കും ലഭ്യമാകാന്‍ അവസരമൊരുങ്ങുന്നു. തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി രോഗികള്‍ കാര്‍ഡ് നല്‍കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍, ബില്ലിങ്ങ് രീതികള്‍ തുടങ്ങിയവയെ കുറിച്ച് അഞ്ഞൂറിലേറെ ജീവനകാര്‍ക്ക് പരിശീലനം നല്‍കി. നിലവില്‍ സ്വദേശികള്‍ക്കു മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉപയോഗിച്ചുള്ള സേവനം ലഭ്യമാവുകയുള്ളൂ. അപകടം പോലുള്ള അടിയന്തിരസാഹചര്യങ്ങളില്‍ വിദേശികള്‍ക്ക് കാര്‍ഡ് ഉപയോഗപ്പെടുത്താം. 

മെ‍ഡിക്കല്‍ ബില്ലിങ്ങ് കമ്പനിയുമായി ബന്ധപ്പെട്ട വരീദ് സിസ്റ്റവുമായി ആശുപത്രികളിലെ ഇലക്ട്രോണിക് കലക്ഷന്‍ സംവിധാനത്തെ ബന്ധിപ്പിക്കും. രോഗിയുടെ ചികിത്സാചിലവുകള്‍ ഇതില്‍ രേഖപ്പെടുത്തും. ബില്ലിങ് കമ്പനികള്‍ ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ ഈ ബില്ല് ഹാജരാക്കുകയാണു ചെയ്യുക. ദുബായ് എമിറേറ്റിലെ എല്ലാ ജീവനകാര്‍ക്കും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. തൊഴിലുടമയ്‌ക്കാണ് ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം. നിയമ നടപടികള്‍ ഒഴിവാക്കാന്‍ ഈവര്‍ഷം അവസാനം വരെ ചില ഇളവുകള്‍ ഉണ്ടാകും. അബുദബിയിലും ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ ജീവനകാര്‍ക്ക് നിര്‍ബന്ധമാക്കിയെങ്കിലും വടക്കന്‍ എമിറേറ്റുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ ഡോക്ടര്‍മാര്‍ ദുരുപയോഗം ചെയ്യുന്നതായുള്ള പരാതികള്‍ ഇതോടുകൂടി ഇല്ലാതാക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.