അതിനിടെ താനൂരില്‍ അക്രമം നടന്നത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നാന്ന് പൊലീസിന്റെ വിശദീകരണം. പ്രതികളെ സംരക്ഷിക്കാന്‍ പ്രദേശവാസികള്‍ ശ്രമിച്ചെന്നും പൊലീസ് എവിടെയും അക്രമം കാണിച്ചിട്ടില്ലെന്നും തിരൂര്‍ ഡി.വൈ.എസ്‌.പി എ.ജെ ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

താനൂരില്‍ വീടുകളില്‍ കയറി പൊലീസ് അതിക്രമം കാണിച്ചെന്ന ആരോപണവുമായി സ്‌ത്രീകളടക്കമുള്ളവര്‍ രംഗത്തെതിയതോടെയാണ് പൊലീസിന്റെ വിശദീകരണം. അക്രമികളെ സംരക്ഷിക്കാന്‍ പ്രദേശവാസികള്‍ ശ്രമിച്ചതിനാലാണ് ബലം പ്രയോഗിച്ച് പിടികൂടേണ്ടിവന്നത്. ഇടപെട്ടില്ലായിരുന്നെങ്കില്‍ അക്രമം വ്യാപിക്കുമായിരുന്നുവെന്നും ഡി.വൈ.എസ്‌.പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

താനൂരില്‍ പ്രാദേശികമായുള്ള ചെറിയ പ്രശ്നങ്ങള്‍ പോലും രാഷ്‌ട്രീയ വത്കരിക്കുന്നതാണ് സംഘര്‍ഷങ്ങളുടെ കാരണം. ഞായറാഴ്ചയിലെ അക്രമത്തിലേക്ക് വഴിയൊരുക്കിയത് ഒരാള്‍ മുണ്ടുടത്തതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങളാണ്. ഇത് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തു. പക്ഷെ തുടര്‍ന്നുള്ള സംഭവങ്ങള്‍ അരങ്ങേറിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് പൊലീസ് സംശയിക്കുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് മുസ്ലീംലീഗ് പ്രവര്‍ത്തകരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 34 ആയി.