എല്ലാം യുവതിയുടെ സമ്മതത്തോടെയായിരുന്നുവെന്ന് വൈദികന്‍

പത്തനംതിട്ട: കുമ്പസാര രഹസ്യം ചോര്‍ത്തി പീഡിപ്പിച്ചെന്ന പരാതി നല്‍കിയ യുവതിയുമായി പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെതെന്ന് ജാമ്യ ഹര്‍ജിയില്‍ നാലാം പ്രതിയായ വൈദികന്‍ . ദില്ലി ഭദ്രാസനത്തിലെ ജനക്പുരി പള്ളിയിലെ അസിസ്റ്റന്‍റ് വികാരി ഫാദര്‍ ജെയ്സ് കെ. ജോര്‍ജാണ് സുപ്രിംകോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ വെളിപ്പെുടത്തല്‍ നടത്തിയത്.

യുവതിയുടെ കുടുംബത്തെ വര്‍ഷങ്ങളായി അറിയാം. യുവതിയുമായി പലവട്ടം പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുട്ടുണ്ട്. ഭീഷണിയുടെ അടിസ്ഥാനത്തിലാണ് പീഡിപ്പിച്ചെന്ന് മൊഴി നല്‍കിയിരിക്കുന്നതെന്നും വൈദികന്‍ ഹര്‍ജിയില്‍ പറയുന്നു. കുമ്പസാര രഹസ്യങ്ങള്‍ യുവതി പങ്കുവച്ചിട്ടില്ലെന്നും വൈദികന്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

കുമ്പസാര രഹസ്യം മറയാക്കി വൈദികന്‍ ജോബ് മാത്യു പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. മാനസിക ബുദ്ധിമുട്ടുകള്‍ മൂലം കൗണ്‍സിലിങ്ങിനായി ഫാദര്‍ ജെയ്സിനെ സമീപിച്ചു. സംഭവിച്ച കാര്യങ്ങള്‍ ഇയാളോട് പങ്കുവച്ച ശേഷം ഇയാളും ലൈംഗിക ചൂഷണം നടത്തുകയായിരുന്നു എന്ന് യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

സഭാ നിയമങ്ങളനുസരിച്ച് ഗുരുതരമായ കുറ്റമാണ് ഫാദര്‍ ജെയ്സിന്‍റെ വെളിപ്പെടുത്തലിലുള്ളത്. വിവാഹിതനായ വൈദികന്‍ മറ്റൊരാളുടെ ഭാര്യയുമായി ബന്ധം പുലര്‍ത്തുന്നത് ആജീവനാന്ത വിലക്കുവരെ ലഭിക്കുന്ന കുറ്റമാണ്. 

നാല് വൈദികര്‍ക്കെതിരായ പരാതിയില്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പ്രഥമദൃഷ്ടിയില്‍ തെളിവുണ്ടെന്ന് കാണിച്ചായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് വൈദികന്‍ ജാമ്യ ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.