ഷാര്‍ജയില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്: മുഖ്യകണ്ണി മലയാളി
ഷാര്‍ജ: ഷാർജയിൽ മലയാളിയുടെ നേതൃത്വത്തിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നതായി പരാതി. പീഡനത്തിനിരയാകുന്ന പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ ശേഖരിക്കുന്നുണ്ടെന്നും പരാതിയുണ്ട്. ഷാർജയിൽ താമസിക്കുന്ന തിരുവനന്തപുരം കണിയാപുരം സ്വദേശി ഷാനവാസിനെതിരെ പീഡനത്തിനിരയായ രണ്ട് യുവതികൾ ഡിജിപിക്ക് പരാതി നൽകി.
വിവാഹവാഗ്ദാനം നൽകിയാണ് ഷാനവാസ് പെൺകുട്ടികളെ വലയിലാക്കുന്നതെന്ന് പരാതിക്കാരിയായ കൊല്ലം സ്വദേശി പറയുന്നു. ഗൾഫിൽ സർക്കാർ ജോലിയുണ്ടായിരുന്ന യുവതിയും കുടുങ്ങിയത് ഇങ്ങിനെ. വീട്ടുകാരുമായി ആലോചിച്ച് വിവാഹത്തിന് ശ്രമം നടക്കുന്നിതിനിടെയാണ് ഷാനവാസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ യുവതിക്ക് ലഭിച്ചത്. വിവാഹിതനായ ഷാനവാസിന് പല പെൺകുട്ടികളുമായി ബന്ധമുണ്ടെന്നും യുവതികളുടെ നഗ്നചിത്രങ്ങൾ ഇയാളുടെ പക്കലുണ്ടെന്നും പരാതിക്കാരി പറയുന്നു. നാട്ടിൽ തിരിച്ചെത്തിയ കൊല്ലം സ്വദേശി, ഷാനവാസിന്റെ ആദ്യഭാര്യയെ കണ്ടതോടെ കൂടുതൽ കാര്യങ്ങൾ വ്യക്തമായി.
ഷാനവാസിൻറെ ഫ്ളാറ്റിൽ നിരവധി പെൺകുട്ടികൾ എത്താറുണ്ടെന്നും ഇയാൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും യുവതികൾ ആരോപിച്ചു.
രണ്ട് യുവതികളും സമാന പരാതികളാണ് ഡിജിപിക്ക് നൽകിയത്. ഇയാൾക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷാർജയിലുള്ള ഷാനവാസിനെ നാട്ടിലേക്കെത്തിക്കാനുള്ള ശ്രമം പൊലീസ് ഉടൻ തുടങ്ങും. അതേ സമയം പരാതികളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഷാനവാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചില്ല.