'മുഖ്യമന്ത്രിയുടെ പ്രസ്താവന അപകീർത്തികരം': ഒരാളുടെ ശരീരത്തെ കുറിച്ച് കളിയാക്കാന്‍ മാർക്സിസ്റ്റ് പാർട്ടിക്ക് മാത്രമേ കഴിയൂവെന്ന് കണ്ണന്താനം
ഒരാളുടെ ശരീരത്തെ കുറിച്ച് ഇത്തരത്തിൽ കളിയാക്കുന്നത് ശരിയല്ലെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം . "മാർക്സിസ്റ്റ് പാർട്ടിക്ക് മാത്രമേ ഇതിന് കഴിയൂ' . "സർക്കാരിനെ താഴെയിറക്കുമെന്ന് പറയുന്നത് ഒരു രാഷ്ട്രീയ പ്രസ്താവനമാത്രം,അതിൽ ഒരുതെറ്റുമില്ല' .
ദില്ലി: അമിത് ഷായുടെ ശരീരത്തെ പരിഹസിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന അപകീർത്തികരമാണെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ഒരാളുടെ ശരീരത്തെ കുറിച്ച് ഇത്തരത്തിൽ കളിയാക്കുന്നത് ശരിയല്ലെന്ന് അൽഫോൻസ് കണ്ണന്താനം പ്രതികരിച്ചു. മാർക്സിസ്റ്റ് പാർട്ടിക്ക് മാത്രമേ ഇതിന് കഴിയൂ. സർക്കാരിനെ താഴെയിറക്കുമെന്ന് പറയുന്നത് ഒരു രാഷ്ട്രീയ പ്രസ്താവനമാത്രം, അതിൽ ഒരുതെറ്റുമില്ലെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പരിഹാസത്തിനു പിന്നാലെ പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ശരീരം പോലുള്ള ഒന്നല്ല അമിത് ഷായുടേതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. പിണറായിയുടെ ശരീരം കാണുമ്പോൾ തോന്നുന്നത് പൊത്തുള്ള മരത്തെയാണ്. പുറമെ കാണുമ്പോൾ കാതലുണ്ടെന്ന് തോന്നും, പക്ഷേ തച്ചന്മാർ കൊട്ടുമ്പോൾ ചില മരങ്ങളിൽ പൊത്താണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
ദേശീയതലത്തിലുള്ള പ്രക്ഷോഭം തനിക്കെതിരെ ഉയർത്താനാണ് അമിത് ഷായെ അവഹേളിച്ചതിലൂടെ മുഖ്യമന്ത്രിയുടെ ഉന്നമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ മുഴുവൻ പോലീസിനെ വിന്യസിച്ചാലും ബിജെപി നേതാക്കൾ നേരിട്ടെത്തി ശബരിമലയിൽ പ്രക്ഷോഭം നയിക്കും. ഓല പാമ്പിനെ കാട്ടി പേടിപ്പിക്കേണ്ടെന്നും ശോഭ സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു. ഒരു യുവതിയെയും ശബരിമലയിൽ കയറ്റില്ല. ഭക്തി മാനദണ്ഡമല്ല. വന്ന സ്ത്രീകളുടെ ട്രാക്ക് റെക്കോർഡ് കടകംപള്ളിക്കറിയാമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, അമിത് ഷാ ദേശീയ രാഷ്ട്രീയ ഗുണ്ടയെന്ന് മന്ത്രി ജി. സുധാകരൻ. കോടതിയേയോ ജനാധിപത്യത്തേയോ അമിത് ഷാക്ക് ബഹുമാനമില്ല. സർക്കാരിനെ താഴെയിടാൻ തടി മാത്രം പോര മനോബലം കൂടി വേണമെന്നും ജി.സുധാകരൻ ഇന്ന് കണ്ണൂരിൽ പറഞ്ഞു
രാഷ്ടീയ പാർട്ടികൾക്ക് ക്ഷേത്രനടയിൽ നിന്ന് രഥയാത്ര നടത്താൻ അനുവാദം ഇല്ല എന്നും അദ്ദേഹം പറഞ്ഞു.അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയാല്‍ ഇടത് സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ മടിക്കില്ലെന്നും അമിത് ഷാ കേരളത്തിലെത്തിയപ്പോള്‍ പറഞ്ഞത്. അതേസമയം, ബിജെപിയുടെ ദാക്ഷിണ്യത്തില്‍ വന്ന സര്‍ക്കാരല്ല കേരളത്തിലേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അമിത് ഷായ്ക്ക് മറുപടി നല്‍കിയിരുന്നു.