വിമര്‍ശനവുമായി കേന്ദ്ര മന്ത്രി കണ്ണന്താനം  കേന്ദ്രം അനുവദിച്ച പണം  ഉപയോഗിക്കാത്തതിനെതിരെയാണ് വിമര്‍ശനം

തിരുവനന്തപുരം: ശബരിമല വികസനത്തിന് കേന്ദ്രം അനുവദിച്ച 100 കോടി രൂപ ചിലവഴിക്കാത്തതിനെതിരെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ഈ പണം ഉപയോഗിച്ച് വികസന പദ്ധതികള്‍ നടപ്പാക്കുന്നത് വൈകിയാൽ മറ്റെന്തെങ്കിലും പദ്ധതികൾക്കായി പണം വക മാറ്റേണ്ടിവരുമെന്ന് അൽഫോൻസ് കണ്ണന്താനം പറഞ്ഞു.

സ്വദേശി ദർശൻ പദ്ധതിയിൽപ്പെടുത്തി ശബരിമലക്ക് കേന്ദ്ര വിനോദ സഞ്ചാരവകുപ്പ് അനുവദിച്ച പണം ഉപയോഗിക്കാത്തതിനെയാണ് മന്ത്രി വിമർശിച്ചത്. ഹൈക്കോടതി നിയമിച്ച ജസ്റ്റിസ് സിരിജഗൻ അദ്ധ്യക്ഷനായ ഉന്നതാധികാര സമിതി പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കൊച്ചിയിൽ ചേരുന്ന യോഗത്തിൽ ഇക്കാര്യം അറിയിക്കും. ശബരിമലക്ക് ഒപ്പം ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾക്കും ഇതേ പദ്ധതിയിൽപെടുത്തി പണം അനുവദിച്ചിരുന്നു.കേരളത്തിൽ പദ്ധതികൾ ഇഴഞ്ഞാണ് നീങ്ങുന്നതെന്നും മന്ത്രി കുറ്റപെടുത്തി.

ആറൻമുള പൈതൃക ഗ്രാമം പദ്ധതിക്ക് കൂടുതൽ പണം അനുവദിക്കുമെന്നും.കേരളത്തിലെ തെരഞ്ഞെടുക്കുന്ന ആരാധനാലയങ്ങൾ കോർത്തിണക്കി അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതി പ്രധാനമന്ത്രിയുടെ അനുമതിക്ക് സമർപ്പിച്ചതായും മന്ത്രി പറഞ്ഞു.