പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗ് വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നവ്ജ്യോത് സിംഗ് സിദ്ദുവിന് എന്ത് സ്ഥാനമാണ് നൽകുന്നതെന്ന് രാഹുൽഗാന്ധി തീരുമാനിക്കുമെന്ന് അമരീന്ദർ സിംഗ് അറിയിച്ചു. ഇതിനിടെ അകാലിദൾ കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിൽ രണ്ട് പേർ മരിച്ചു.

വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന കോൺഗ്രസിൽ കാര്യങ്ങൾ അത്ര സുഗമമായല്ല പോകുന്നതെന്ന സൂചനയാണ് നിയുക്തമുഖ്യമന്ത്രി അമരീന്ദർ സിംഗ് നൽകുന്നത്. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് പാർട്ടിയിലെത്തിയ നവ്ജ്യോത് സിംഗ് സിദ്ദുവിന് എന്ത് സ്ഥാനമാകും നൽകുകയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അദ്ദേഹം ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ ഇതിനോട് അമരീന്ദർ സിംഗിനു യോജിപ്പില്ല.

തെരഞ്ഞെടുപ്പിൽ തോറ്റ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ രാജിക്കത്ത് നൽകി. സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച അമരീന്ദർ സിംഗ് ഗവർണറെ കണ്ടു. പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കില്ലെന്നും എന്നാൽ അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടാൽ ആരായാലം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും നിയുക്തമുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് അകാലിദൾ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർ മരിച്ചു.