രാസായുധങ്ങളുടെയും ജൈവായുധങ്ങളുടെയും ദുരുപയോഗം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, ഓഗസ്റ്റ് 22 മുതൽ റഷ്യയ്ക്ക് മേൽ ഉപരോധം നിലവിൽ വരുമെന്നും വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു

വാഷിംഗ്ടണ്‍: റഷ്യയ്ക്ക് മേൽ ശക്തമായ ഉപരോധം ഏ‌ർപ്പെടുത്താൻ നടപടികളുമായി അമേരിക്ക. മുൻ റഷ്യൻ ചാരന് നേരെ ബ്രിട്ടണിൽ വച്ച് നടന്ന നോവിചോക് ആക്രമണത്തിന് പിന്നിൽ റഷ്യയാണെന്ന് ആരോപിച്ചാണ് ഉപരോധം. രാസായുധങ്ങളുടെയും ജൈവായുധങ്ങളുടെയും ഉപയോഗം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അമേരിക്ക വിലയിരുത്തി. ഇക്കഴിഞ്ഞ മാർച്ച് നാലിന് ബ്രിട്ടണിലെ സാലിസ്ബറിയിൽ നടന്ന ആക്രമണം അന്താരാഷ്ട്ര വിഷയമായി ഇതിനോടകം മാറിക്കഴിഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

മുന്‍റഷ്യന്‍ചാരന്‍സെര്‍ഗെയ് സ്ക്രിപാലിനും മകള്‍യൂലിയക്കും നേരെ പ്രയോഗിച്ചത് റഷ്യയിൽ വികസിപ്പിച്ചെടുത്ത നോവിചോക് എന്ന രാസവസ്തുവാണെന്നാണ് ബ്രിട്ടണിലെ അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സ്ക്രിപാലിനും, യൂലിയയും മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് സ്വബോധം തിരിച്ചു കിട്ടിയത്. നോവിചോക് വികസിപ്പിച്ചതും ഉത്പാദിപ്പിച്ചതും റഷ്യയിലെ സൈനിക ഗവേഷണ സ്ഥാപനങ്ങളുടെ കേന്ദ്രമായ ഷിഖനൈയിലാണെന്നാണ് സ്കോട്ട്ലൻഡ് യാർഡ് പൊലീസിന്‍റെ കണ്ടെത്തൽ.

ഇത് സ്ഥിരീകരിക്കുന്നതിനായി രാസായുധങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന അന്താരാഷ്ട്ര സംഘടനയായ 'ദ ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രോഹിബിഷന്‍ ഓഫ് കെമിക്കല്‍വെപ്പണ്‍സി'ന് ബ്രിട്ടൺ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ഇതിനിടയിലാണ് അമേരിക്കൻ വിദേശകാര്യമന്ത്രാലയം റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ നീക്കം തുടങ്ങിയത്.

രാസായുധങ്ങളുടെയും ജൈവായുധങ്ങളുടെയും ദുരുപയോഗം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, ഓഗസ്റ്റ് 22 മുതൽ റഷ്യയ്ക്ക് മേൽ ഉപരോധം നിലവിൽ വരുമെന്നും വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. അമേരിക്കയുടെ നീക്കത്തെ ബ്രിട്ടൺ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ, മുൻ ചാരനും മകൾക്കും നേരെ നോവിചോക് പ്രയോഗിച്ചെന്ന ആരോപണങ്ങൾ റഷ്യ നിഷേധിച്ചു.