കുവൈത്ത്: തീവ്രവാദ സംഘടനയായ ഐഎസിനെതിരേയുള്ള സംയുക്ത നീക്കങ്ങള്‍ക്ക് അമേരിക്ക 200 ദശലക്ഷം ഡോളര്‍ പ്രഖ്യാപിച്ചു. ഐഎസിനെതിരേ സിറിയയില്‍ നടക്കുന്ന ശ്രമങ്ങള്‍ക്കു പിന്തുണയായാണ് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണിന്റെ പ്രഖ്യാപനം. ഐഎസിനെതിരേ കുവൈത്തില്‍ ഇന്നാരംഭിച്ച അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് എത്തിയതായിരുന്നു അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. 

ഇറാക്കിലും സിറിയയിലും ഐഎസ് കൈയടക്കിവച്ചിരുന്ന പ്രദേശങ്ങളില്‍ 98 ശതമാനവും തിരിച്ചുപിടിക്കാനായിട്ടുണ്ട്. ആക്രമണങ്ങളും യുദ്ധങ്ങളും കാരണം നാടുവിടേണ്ടിവന്ന ഇവിടുത്തെ ജനങ്ങള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. ഇരുരാജ്യങ്ങളിലും ഐഎസ് ഇന്ന് ഒരു വെല്ലുവിളിയല്ല.എന്നാലും, അവരെ പൂര്‍ണമായി തകര്‍ക്കുന്നതിനും ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന് ഉറപ്പാക്കുന്നതിനും പണം ആവശ്യമാണ്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ അകമഴിഞ്ഞ സംഭാവനകള്‍ നല്‍കിയ എല്ലാ അംഗരാജ്യങ്ങളോടും, അമേരിക്കയുടെ കൃതജ്ഞത അദ്ദേഹം പ്രകടിപ്പിച്ചു. 

ഐഎസിനെതിരേ അന്താരാഷ്ട്ര സഖ്യകക്ഷികള്‍ക്കിടയില്‍ സംയുക്ത ഏകോപനം ആവശ്യമാണെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷേഖ് സാബാ ഖാലിദ് അല്‍ ഹമദ് അല്‍ സാബാ പറഞ്ഞു. ഐഎസിനെതിരേയുള്ള പോരാട്ടത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങളും പുരോഗതിയുമുണ്ടായിട്ടുണ്ടെങ്കിലും, അന്താരാഷ്ട്ര സമൂഹം സായുധരായ തീവ്രവാദ സംഘങ്ങളില്‍നിന്നു നേരിട്ട് ഭീഷണി നേരിടുന്നുണ്ട്. ഇതിനെതിരേ സഖ്യരാഷ്ട്രങ്ങള്‍ പുതിയ തന്ത്രങ്ങളും സംയുക്ത ഏകോപനങ്ങളും നടത്തത്തേണ്ട്ത്തിന്റെ ആവ്യകത അദ്ദേഹം എടുത്തു പറഞ്ഞു.