Add Asianetnews as a Preferred SourcegooglePreferred

1980ലെ കാര്‍ട്ടര്‍ റീഗന്‍ പോരാട്ടത്തിന് ശേഷം അമേരിക്കന്‍ ചരിത്രത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ സംവാദം ഇത്രയധികം ആകാംക്ഷ ഉയര്‍ത്തുന്നത് ആദ്യമായാണ്. വായില്‍ വരുന്നതെന്തും വിളിച്ച് പറയുന്ന ഡോണാള്‍ഡ് ട്രംപിനും വിശ്വസിക്കാന്‍ കൊള്ളാത്തയാളെന്ന് അമേരിക്കയിലെ വലിയൊരു ശതമാനം ആളുകളും വിശേഷിപ്പിക്കുന്ന ഹില്ലരി ക്ലിന്‍റണും വൈറ്റ് ഹൗസിലേക്കുള്ള വഴിയിൽ ഏറെ നിര്‍ണായകമാകും ഇന്നത്തെ 90 മിനിറ്റ് സംവാദം. കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്നതില്‍ മിടുക്കിയും ഭരണരംഗത്ത് പരിചയം ഉള്ളയാളുമായ ഹില്ലരി, ട്രംപിനെ കടത്തിവെട്ടുമെനനാണ് ഡെമോക്രറ്റ് ക്യാമ്പിന്റെ ഉറച്ച പ്രതീക്ഷ. കൃത്യമായ ഉത്തരങ്ങള്‍ നൽകാതെ ഒഴിഞ്ഞുമാറുന്നതില്‍ സമര്‍ത്ഥനായ ട്രംപിനെ മോഡറേറ്ററുടെ കൂടി സഹായത്തോടെ കുരുക്കാമെന്നും ഹില്ലരി ക്യാംപ്
കണക്കുകൂട്ടുന്നു. 

എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥികളുടെ സംവാദത്തില്‍ എതിരാളികളുടെ മനോവീര്യം കെടുത്തിയ ട്രംപിന്റെ വാചകകസര്‍ത്തിനെ എഴുതിത്തള്ളാനാകില്ല. ഹില്ലരിയുടെ മുന്‍കാല സംവാദങ്ങളുടെ വീഡിയോ പലയാവര്‍ത്തി കണ്ട് കഴിഞ്ഞ ട്രംപും നന്നായി തയ്യാറെടുത്തിട്ടുണ്ട്. നവംബര്‍ എട്ടിലെ തെരഞ്ഞെടുപ്പിന് മുന്‍പായി ട്രംപും ഹില്ലരിയും 2 തവണ കൂടി നേര്‍ക്കുനേര്‍ വരും. അടുത്ത മാസം 9നും 16നുമാണ് അടുത്ത സംവാദങ്ങള്‍.