കിം-ട്രംപ് കൂടിക്കാഴ്ചയ്ക്കിടയില്‍ അമേരിക്കന്‍ ജനതയ്ക്ക് അറിയേണ്ടത്

സിംഗപ്പൂര്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ഉറപ്പായതോടെ അമേരിക്കന്‍ ജനത ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത് സിംഗപ്പൂരിനെ കുറിച്ച്. സിംഗപ്പൂരില്‍ വച്ചാണ് ഇരു നേതാക്കളും ഇന്ന് കൂടിക്കാഴ്ച നടത്തിയത്. 

ഇരു നേതാക്കളും കൂടിക്കാഴ്ച നടത്താന്‍ തെരഞ്ഞെടുത്ത സിംഗപ്പൂര്‍ എവിടെയാണെന്ന് അറിയാനുള്ള കൗതുകമാണ് അമേരിക്കന്‍ ജനതയ്ക്ക്. ഗൂഗിള്‍ ട്രെന്‍റ് ഡാറ്റ ഇക്കാര്യം വ്യക്തമാക്കുന്നു. ആദ്യം ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച മാറ്റി വച്ചിരുന്നെങ്കിലും കൂടിക്കാഴ്ച പ്രഖ്യാപിച്ച ജൂണ്‍ 10 മുതല്‍ അമേരിക്കക്കാര്‍ സിംഗപ്പൂരിനെ സംബന്ധിച്ച വിവരങ്ങള്‍ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

എവിടെയാണ് നോര്‍ത്ത് കൊറിയ, സിംഗപ്പൂര്‍ ചൈനയിലോ ജപ്പാനിലോ ആണോ തുടങ്ങിയതാണ് മറ്റ് പ്രധാന ചോദ്യങ്ങള്‍. ചില ചോദ്യങ്ങള്‍ കിം ജോങ് ഉനുമായി ബന്ധപ്പെട്ടതാണ്. കിമ്മിന് എത്ര ഉയരമുണ്ട്, കിം ഇംഗ്ലീഷ് സംസാരിക്കുമോ തുടങ്ങിയ ചോദ്യങ്ങളും അവര്‍ ഗൂഗിളില്‍ തിരഞ്ഞിരുന്നു. 

അതേസമയം ട്രംപും വടക്കൻ കൊറിയൻ കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കൊടുവില്‍ ഇരുവരും സമാധാനക്കരാറില്‍ ഒപ്പുവച്ചു. ചര്‍ച്ചകളുടെ തുടര്‍ച്ചയ്ക്കായി വൈറ്റ്ഹൗസിലേക്ക് കിമ്മിനെ ക്ഷണിച്ചു കൊണ്ടാണ് കൂടിക്കാഴ്ച പിരിഞ്ഞത്. നാലു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച വിജയകരമെന്ന് ഇരുനേതാക്കളും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. 

അഭിമാനകരമായ മുഹൂര്‍ത്തമെന്ന് ട്രംപ് പറഞ്ഞു. യഥാര്‍ത്ഥ മാറ്റത്തിന് ലോകം സാക്ഷിയാവുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ഇരു നേതാക്കളും പ്രതികരിച്ചു. ഭൂതകാലം മറക്കുമെന്ന് നേരത്തെ ഇരു നേതാക്കളും വ്യക്തമാക്കിയിരുന്നു. കൊറിയയുമായുളള ബന്ധം വ്യത്യസ്തമായിരിക്കുമെന്ന് ട്രംപും നിർണായക മാറ്റത്തിന് ലോകം സാക്ഷ്യം വഹിക്കുമെന്ന് കിം ജോങ് ഉന്‍ പറഞ്ഞു. സുശക്തമായ ബന്ധത്തിന് തുടക്കമായെന്ന് നേതാക്കൾ മാധ്യമങ്ങളോട് വിശദമാക്കി.