രോഗത്തോട് മല്ലടിക്കുന്ന മനുഷ്യന്‍റെ പേരില്‍ രാഹുല്‍ കള്ളം പറഞ്ഞുവെന്ന് അമിത് ഷാ
ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്നലെയാണ് രാഹുല്‍ ഗാന്ധി ഗോവന്‍ നിയമസഭയിലെത്തിയത്. ഇവിടെ വച്ചാണ് അപ്രതീക്ഷിതമായി അദ്ദേഹം ഗോവന്‍ മുഖ്യമന്ത്രിയെ കാണാന്‍ നിശ്ചയിച്ചത്.
പനാജി: രോഗവുമായി മല്ലടിക്കുന്ന ഒരു മനുഷ്യന്റെ പേരിൽ രാഹുൽ കള്ളം പറഞ്ഞെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചതും തുടര്‍ന്ന് രാഹുല്‍ നടത്തിയ പ്രസ്താവനയ്ക്കുമെതിരെ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ കത്ത് എഴുതിയ സാഹചര്യത്തില്‍ രൂക്ഷവിമര്‍ശനവുമായി ബിജെപി അധ്യക്ഷനും രംഗത്തു വന്നിരിക്കുന്നത്.
തന്‍റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിക്കാനെത്തിയ രാഹുല്‍ പക്ഷേ അതിന് രാഷ്ട്രീയമായി ഉപയോഗിച്ചെന്ന് മനോഹര്‍ പരീക്കര്‍ ആരോപിച്ചിരുന്നു. സ്വകാര്യ സന്ദര്‍ശനത്തില്‍ തങ്ങള്‍ രാഷ്ട്രീയമേ ചര്‍ച്ച ചെയ്തിട്ടില്ലെന്നും എന്നാല്‍ റാഫാല്‍ വിഷയം ചര്‍ച്ച ചെയ്തുവെന്ന തരത്തില്‍ ആണ് സന്ദര്‍ശനത്തെക്കുറിച്ച് രാഹുല്‍ വിശദീകരിച്ചതെന്നും മനോഹര്‍ പരീക്കര്‍ പുറത്തു വിട്ട കത്തില്‍ പറയുന്നു.
ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്നലെയാണ് രാഹുല്‍ ഗാന്ധി ഗോവന്‍ നിയമസഭയിലെത്തിയത്. ഇവിടെ വച്ചാണ് അപ്രതീക്ഷിതമായി അദ്ദേഹം ഗോവന്‍ മുഖ്യമന്ത്രിയെ കാണാന്‍ നിശ്ചയിച്ചത്. മുഖ്യമന്ത്രിയെ കണ്ട ശേഷം ഗോവയില്‍ നിന്നും കൊച്ചിയിലെത്തിയ രാഹുല്‍ കോണ്‍ഗ്രസ് ബൂത്ത് ഭാരവാഹികളുടെ സമ്മേളനത്തില്‍ വച്ച് റാഫാല്‍ ഇടപാടില്‍ യാതൊരു പങ്കുമില്ലെന്ന് പരീക്കര്‍ തന്നോട് പറഞ്ഞെന്നാണ് പരീക്കറുടെ ആരോപണം.
രാഹുലിന്‍റെ വരവിനെ വലിയ പൊളിറ്റിക്കല്‍ സ്പിരിറ്റോടെയാണ് ഞാന്‍ സ്വീകരിച്ചത്. എന്നാല്‍ പിറ്റേദിവസത്തെ പത്രവാര്‍ത്തകള്‍ വായിച്ചതോടെ ഞാന്‍ ആകെ നിരാശനായി. ആരോഗ്യനില ആരായാനുള്ള സന്ദര്‍ശനം രാഹുല്‍ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയായിരുന്നു. രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഞങ്ങള്‍ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടത്... പരീക്കര്‍ പറയുന്നു.
പരീക്കറുടെ കത്ത് പുറത്തു വന്നതിന് പിന്നാലെ രാഹുലിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ബിജെപി അധ്യക്ഷൻ അമിത് ഷായും രംഗത്തു വന്നത്. രോഗത്തോട് മല്ലടിക്കുന്ന ഒരു മനുഷ്യനെക്കുറിച്ച് നുണ പറയുക വഴി എത്രത്തോളം അപ്വകമതിയാണ് താങ്കളെന്ന് തെളിഞ്ഞിരിക്കുകയാണ്. രാജ്യം തങ്ങളുടെ പ്രവൃത്തിയെ ഓര്‍ത്ത് ലജ്ജിക്കുകയാണ് - അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.