ബെംഗളൂരു റേസ് കോഴ്‌സിലാണ് ബിജെപി അധ്യക്ഷന്റെ വാടക വീട്. മേഖലാ ചുമതലക്കാരുടെയും ഭാരവാഹികളുടേയും യോഗങ്ങള്‍ ഇനി ഇവിടെയാവും.
ബംഗളൂരൂ: മക്ക മസ്ജിദ് കേസിലെ കോടതി വിധി കര്ണാടകത്തില് തെരഞ്ഞെടുപ്പ് വിഷയമാക്കി അമിത് ഷാ. ഹിന്ദു ഭീകരത പ്രയോഗത്തിലൂടെ ഹൈന്ദവരെ അപമാനിച്ച രാഹുല് ഗാന്ധി, വിധിയുടെ പശ്ചാത്തലത്തില് മാപ്പ് പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം നേരിട്ട് നയിക്കാന് ബെംഗളൂരുവില് അമിത് ഷാ വാടക വീടെടുത്തു.
മുന് ആര്എസ്എസ് പ്രചാരകന് സ്വാമി അസീമാനന്ദ ഉള്പ്പെടെയുളളവരെ വെറുതെവിട്ടുളള കോടതി വിധിയില് ആദ്യമായി പ്രതികരിച്ച അമിത് ഷാ അത് കോണ്ഗ്രസിനെതിരെ ആയുധമാക്കി. ലോക വേദികളില് വരെ ഹിന്ദു ഭീകരത പ്രയോഗം നടത്തി കോണ്ഗ്രസ് നേതാക്കള് ഹൈന്ദവ സംസ്കാരത്തെ അപമാനിച്ചു.
നേരത്തെ ആര്എസ്എസിലും ബിജെപിയിലും ഭീകരവാദികളാണുളളതെന്ന പ്രസ്താവന സിദ്ധരാമയ്യ ഉള്പ്പെടെയുളള നേതാക്കള് നടത്തിയിരുന്നു. കോണ്ഗ്രസ് ഇത് ന്യൂനപക്ഷങ്ങള്ക്കിടയില് തെരഞ്ഞെടുപ്പ് വിഷയവുമാക്കി. അനുകൂലമായി വന്ന മെക്ക മസ്ജിദ് വിധി ഇതിനെതിരെ പ്രയോഗിക്കാനുളള ആദ്യ ചുവടാണ് അമിത് ഷായുടേതെന്നാണ് വിലയിരുത്തല്. അതേ സമയം സംസ്ഥാന ഘടകത്തെ പിന്നണിയിലേക്ക് മാറ്റി തെരഞ്ഞെടുപ്പ് പ്രചാരണം പൂര്ണമായി ഏറ്റെടുക്കാനും അമിത് ഷാ ഒരുങ്ങുകയാണ്.
ബെംഗളൂരു റേസ് കോഴ്സിലാണ് ബിജെപി അധ്യക്ഷന്റെ വാടക വീട്. മേഖലാ ചുമതലക്കാരുടെയും ഭാരവാഹികളുടേയും യോഗങ്ങള് ഇനി ഇവിടെയാവും. യെദ്യൂരപ്പയുടെ അഴിമതി പ്രതിച്ഛായയും പാര്ട്ടിയിലെ വിഭാഗീയത അവസാനിക്കാത്തതും തിരിച്ചടിയാകുമെന്ന് കണ്ടാണ് ദേശീയ നേതാക്കളെ കൂടുതലായി ആശ്രയിക്കാനുളള തീരുമാനം.
വിശ്വസ്തനായ റാം മാധവിനാണ് കോണ്ഗ്രസ് ശക്തികേന്ദ്രമായ ഹൈദരാബാദ് കര്ണാടകയുടെ ചുമതല ഷാ നല്കിയിരിക്കുന്നത്. ദില്ലി അധ്യക്ഷന് സതീഷ് ഉപാധ്യായയ്ക്ക് സിദ്ധരാമയ്യയുടെ തട്ടകമായ മൈസൂരു മേഖലയുടെ ചുമതല. ഗുജറാത്തില് പാര്ട്ടി വെല്ലുവിളി നേരിട്ട സൂറത്ത് മേഖലയില് പതിനാറില് പതിനഞ്ച് സീറ്റും നേടിക്കൊടുത്ത മുംബൈ ഘടകം അധ്യക്ഷന് ആഷിഷ് ഷേലാറിന് ബെംഗളൂരുവിന്റെ ചുമതല. നഗരത്തിലെ 28 ല് 25 സീറ്റാണ് അമിത് ഷായുടെ കണക്ക്. എന്നാല് കഴിഞ്ഞ ദിവസം നടന്ന അമിത്ഷായുടെ തെരഞ്ഞെടുപ്പ് യോഗത്തില് ലിംഗായത്തുകള് പ്രത്യേക മത പദവി ഉയര്ത്തി പ്രശ്നങ്ങള് സൃഷ്ടിച്ചത് ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്വപ്നങ്ങള്ക്ക് തിരിച്ചടി ഉയര്ത്തുമെന്ന് ബിജെപി ക്യാമ്പില് ആശങ്കകളുണ്ട്.
