പാർവ്വതി, പത്മപ്രിയ, രേവതി എന്നിവർ വിഷയം അമ്മ ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് കത്ത്നൽകിയിരുന്നു

കൊച്ചി: താരസംഘടനയായ എ.എം.എം.എയും വുമൺ ഇനി സിനിമാ കളക്ടീവും തമ്മിലുള്ള ചർച്ച അടുത്ത മാസം ഏഴിന് കൊച്ചിയിൽ നടക്കും.നിലവിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് കത്ത് നൽകിയ പാർവ്വതി,പത്മപ്രിയ, രേവതി എന്നിവരെയാണ് എ.എം.എം.എ ഇപ്പോൾ ചർച്ചയ്ക്ക് വിളിച്ചിട്ടുള്ളത്. 

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ എ.എം.എം.എ പ്രതിസ്ഥാനത്തുള്ള നടൻ ദിലപീനെ സംരക്ഷിക്കുന്ന നിലപാടെടുത്തു എന്നതാണ് മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കളക്ടീവിന്റെ പ്രധാന ആരോപണം. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന് സംഘടനയുടെ പ്രാഥമിതഅം​ഗത്വത്തിൽ നിന്നും നീക്കം ചെയ്യപ്പെട്ട നടൻ ദിലീപിനെ തിരിച്ചെടുക്കാൻ എ.എം.എം.എയുടെ വാർഷിക ജനറൽ ബോഡിയിൽ ധാരണയായിരുന്നു. ഇതോടെയാണ് ഇരുസംഘടനകള്‍ക്കും ഇടയിലുള്ള ഭിന്നത തുറന്ന പോരിലേക്ക് മാറിയത്. 

 ഇതിൽ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഇവരുടെ സുഹൃത്തുകളായ രമ്യാ നമ്പീശൻ, റീമാ കല്ലിങ്കൽ, ​ഗീതു മോഹൻദാസ് എന്നിവർ സംഘടനയിൽ നിന്നും രാജിവച്ചിരുന്നു. ഇതിനു പുറമേ പാർവ്വതി, പത്മപ്രിയ, രേവതി എന്നിവർ വിഷയം അമ്മ ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് കത്ത്നൽകി. ഇൗ കത്തിന്റെ അടിസ്ഥാനത്തിലാണ് എ.എം.എം.എ ഇവരുമായി ചർച്ചയ്ക്ക് തയ്യാറായത്.

പരാതി നല്‍കിയവരുമായി സംസാരിക്കുമെന്ന് എ.എം.എം.എ അധ്യക്ഷന്‍ മോഹന്‍ലാല്‍ തന്നെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതേക്കുറിച്ചുള്ള കാര്യങ്ങളില്‍ എ.എം.എം.എ പ്രതികരിക്കാതിരുന്നത് ആശയക്കുഴപ്പത്തിനിടയാക്കി. എ.എം.എം.എ ചര്‍ച്ചയ്ക്ക് ക്ഷണിച്ച മൂന്ന് പേരില്‍ പാര്‍വതി ഒഴിച്ച് മറ്റു രണ്ട് പേരും ചര്‍ച്ചയ്ക്ക് എത്തും എന്നാണ് വിവരം. ഇതിനു മുന്നോടിയായി രേവതിയും പത്മപ്രിയയും വുമണ്‍ ഇനി സിനിമാ കളക്ടീവിലെ മറ്റംഗങ്ങളുമായി വിശദമായ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.