പുറത്താക്കിയ നടപടിക്ക് നിയമ സാധുതയില്ലെന്ന കാരണത്താലാണ് തീരുമാനം റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് സെക്രട്ടറി ഇടവേള ബാബു തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുറത്താക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ 'അമ്മ' മാസങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചിരുന്നതായി തെളിയിക്കുന്ന രേഖകള്‍ പുറത്ത്. 'അമ്മ'യുടെ കഴിഞ്ഞ ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നു എന്ന് വ്യക്തമാക്കുന്നത്.

ഇതോടെ താരങ്ങള്‍ ജനറല്‍ ബോര്‍ഡിയില്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തതെന്ന 'അമ്മ'യുടെ വാദമാണ് പൊളിഞ്ഞത്. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ വീട്ടില്‍ വച്ച് ചേര്‍ന്ന അവൈലബിള്‍ എക്സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. തൊട്ടുപിന്നാലെ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗം ഈ തീരുമാനം മരവിപ്പിച്ചു. പുറത്താക്കിയ നടപടിക്ക് നിയമ സാധുതയില്ലെന്ന കാരണത്താലാണ് തീരുമാനം റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് സെക്രട്ടറി ഇടവേള ബാബു തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.