കരിന്തളത്തെ 15 ഏക്കർ സർക്കാർ ഭൂമി 30 വർഷത്തേക്ക്  100 രൂപ  പ്രതിവർഷ ലീസിന് അനുവദിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.

കാസർകോട് : ജില്ലയിലെ കരിന്തളത്തെ ഖനനഭൂമിയിൽ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആശുപത്രിയും പോസ്റ്റ് ഗ്രാഡ്യേൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ യോഗ & നാച്ചുറോപതിയും സ്ഥാപിക്കും. 100 കിടക്കകളോടുകൂടിയ ആയുഷ് ആശുപത്രിയും യോഗ & നാച്ചുറോ പതി ഇൻസ്റ്റിറ്റ്യൂട്ടും കരിന്തളത്ത് സ്ഥാപിക്കുന്നതിന് റവന്യു വകുപ്പ് മന്ത്രി, ആയുഷ് വകുപ്പ് ഡയറക്ടറുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചകൾക്കൊടുവിൽ തീരുമാനമായി. 

ഇതിനായി കരിന്തളത്തെ 15 ഏക്കർ സർക്കാർ ഭൂമി 30 വർഷത്തേക്ക് 100 രൂപ പ്രതിവർഷ ലീസിന് അനുവദിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. ബേക്കൽ വിനോദ സഞ്ചാരത്തിന്‍റെ ഭാഗമായി മിനി വിമാനത്താവളവും കേന്ദ്ര സർവ്വ കലാശാലയും. കെ.എസ്‌.ആർ.ടി.സി.യുടെ മലയോര ഡിപ്പോയും സ്ഥാപിക്കുന്നതിന് മുൻപ് കരിന്തളത്തെ പരിഗണിച്ചിരുന്നു. 

എന്നാൽ കരിന്തളത്തെ ഭൂമി പൊതു മേഖലാ സ്ഥാപനത്തിന് ബോക്സ് സൈറ്റ് ഖനനം നടത്താനായി സർക്കാർ വിട്ടുനൽകുകയായിരുന്നു. ഇതിനെതിരെ ജനങ്ങളുടെ ഭാഗത്ത് നിന്നും വ്യാപക പ്രധിഷേധം ഉണ്ടായപ്പോൾ പഞ്ചായത്ത് പൊതുമേഖലാ സ്ഥാപനത്തിന്‍റെ ഖനന അനുമതി റദാക്കുകയായിരുന്നു. പിന്നീട് ഒട്ടേറേ വികസന പദ്ധതികൾ വഴിമാറി പോയ കരിന്തളത്ത് പുതിയ മന്ത്രിസഭാ തീരുമാനം പുത്തൻ ഉണർവ്വ് നൽകും.