വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആന്ധ്ര സ്വദേശിനി പിടിയിൽ
കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ആന്ധ്ര സ്വദേശിനി പിടിയിൽ. പള്ളുരുത്തി കല്ലുചിറ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആന്ധ്രയിലെ അനന്ത്പൂർ സ്വദേശിയായ ജംഗോരിയെ അറസ്റ്റ് ചെയ്തത. പള്ളുരുത്തി കല്ലുചിറയിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുള്ള കുട്ടിയെ ജംഗോലി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നാണ് പരാതി.
ഇവർ കുട്ടിയുടെ കൈക്ക് പിടിച്ച് തിരിച്ച് പിടിച്ചുവലിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെയും സഹോദരന്റെയും ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ജംഗോലിയെ പിടിച്ച് പൊലീസിൽ ഏൽപിച്ചത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കേസും രജിസ്റ്റർ ചെയ്തു. പഴയ തുണികൾ ശേഖരിക്കാനായാണ് കൊച്ചിയിലെത്തിയതെന്ന് ജംഗോലി പൊലീസിൽ മൊഴി നൽകി.
ഇവരുടെ കൂടെയുണ്ടെയായിരുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പള്ളുരുത്തി പൊലീസ് അറിയിച്ചു.