കല്ല്യാണത്തിന്‍റെ പേരില്‍ ലക്ഷങ്ങളും കോടികളും ധൂര്‍ത്തടിക്കുന്നവര്‍ക്കിടയില്‍ മാതൃകയായി ആന്ധ്രയിലെ ഒരു ഐഎഎസ് ഓഫീസര്‍

വിശാഖപട്ടണം: കല്ല്യാണത്തിന്‍റെ പേരില്‍ ലക്ഷങ്ങളും കോടികളും ധൂര്‍ത്തടിക്കുന്നവര്‍ക്കിടയില്‍ മാതൃകയായി ആന്ധ്രയിലെ ഒരു ഐഎഎസ് ഓഫീസര്‍. 18,000 രൂപ മാത്രമാണ് പട്‌നള ബസന്ത്കുമാര്‍ എന്ന വിശാഖപട്ടണത്തെ ഈ ഐഎഎസ് ഓഫീസര്‍ മകന്റെ കല്ല്യാണത്തിന് ചെലവാക്കുന്നത്. 

വിശാഖപട്ടണം മെട്രോപൊളിറ്റന്‍ റീജിയണ്‍ വികസന അതോറിറ്റി (വിഎംആര്‍ഡിഎ) കമ്മീഷണറാണ് ബസന്ത് കുമാര്‍. ഫെബ്രുവരി 10ന് നിശ്ചയിച്ചിരിക്കുന്ന വിവാഹത്തിന് ആര്‍ഭാടങ്ങളെല്ലാം ഒഴിവാക്കാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം. അതിഥികള്‍ക്കുള്ള ഭക്ഷണം അടക്കം വിവാഹത്തിന്‍റെ ആകെ ചിലവുകള്‍ 18,000 രൂപയില്‍ ഒതുക്കും. മറ്റ് ആര്‍ഭാടങ്ങള്‍ ഒന്നും ഉണ്ടാകില്ല. വധുവിന്‍റെ വീട്ടുകാരും 18,000 രൂപമാത്രമാണ് വിവാഹത്തിനായി ചിലവഴിക്കുക.

ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ അടക്കമുള്ള പ്രമുഖരെല്ലാം ചടങ്ങില്‍ പങ്കെടുക്കുമെങ്കിലും ആര്‍ഭാടവിവാഹത്തോട് ബസന്ത് കുമാറിന് താല്‍പര്യമില്ല. 2017ല്‍ മകളുടെ വിവാഹം നടത്തിയതും ലളിതമായായിരുന്നു. 16,100 രൂപ മാത്രമാണ് അന്ന് വിവാഹത്തിനായി ചിലവഴിച്ചത്.