ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം പിരിച്ച തുക പാര്‍ട്ടി ഫണ്ടിലേക്ക് വകമാറ്റിയെന്ന് ആരോപണം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം സമാഹരിച്ച തുകയിൽ നിന്ന് ആറ് കോടി രൂപ ലോക്കൽ കമ്മിറ്റികൾ വകമാറ്റിയെന്നാണ് അനിൽ അക്കര എംഎൽഎയുടെ ആരോപണം
തൃശൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം സമാഹരിച്ച തുക പാർട്ടി ഫണ്ടിലേക്ക് വകമാറ്റിയതായി ആരോപണം. രേഖകളും തെളിവുകളും സഹിതം അനിൽ അക്കര എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നൽകി. എന്നാൽ ആരോപണം സിപിഎം നിഷേധിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം സമാഹരിച്ച തുകയിൽ നിന്ന് ആറ് കോടി രൂപ ലോക്കൽ കമ്മിറ്റികൾ വകമാറ്റിയെന്നാണ് അനിൽ അക്കര എംഎൽഎയുടെ ആരോപണം. ഇതിന് ഉദാഹരണമായി തൃശൂർ ജില്ലയിലെ അടാട്ട് ലോക്കൽ കമ്മിറ്റി നടത്തിയ ക്രമക്കേടാണ് ചൂണ്ടിക്കാണിക്കുന്നത്.
അമ്പലംകാവ് വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി പിരിച്ചത് 11,800 രൂപ പിരിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, ദുരിതാശ്വാസ നിധിയിലെത്തിയത് 9,000 രൂപ മാത്രം. ആരോപണം ദുരുദേശപരമെന്നാണ് സിപിഎമ്മിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം പുറത്ത് വിടാത്തത് സിപിഎമ്മിന്റെ തട്ടിപ്പ് ഒളിച്ചുവെയ്ക്കാനാണെന്നും എംഎല്‍എ ആരോപിച്ചു.