പാരിപ്പള്ളി അനൂപ് വധക്കേസില്‍ മുഖ്യപ്രതി അനൂപ് ഖാന് 25 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. രണ്ടാം പ്രതിക്കും മൂന്നാം പ്രതിക്കും യഥാക്രമം 20 വര്‍ഷവും ജീവപര്യന്തവുമാണ് തടവ് ശിക്ഷ. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2010 ജൂലൈ എട്ടിനാണ് പാരിപ്പള്ളി നെട്ടയം സ്വദേശി അനൂപ് വെട്ടേറ്റ് മരിച്ചത്. കേസിൽ നെട്ടയം സ്വദേശികളായ അനൂപ് ഖാന്‍, ബിനു, അജയന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി അനൂപ് ഖാന് 25 വര്‍ഷം കഠിന തടവ് കോടതി ശിക്ഷ വിധിച്ചു. 50000 രൂപ പിഴ ഒടുക്കാനും കോടതി നിര്‍ദേശിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ 2 വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. രണ്ടാം പ്രതി ബിനുവിന് 20 വര്‍ഷം കഠിനതടവാണ് ശിക്ഷ. മൂന്നാം പ്രതി അജയനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.
നിലവില്‍ ഒരു കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജീപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരികയാണ് അനൂപ് ഖാന്‍. മറ്റൊരു കൊലക്കേസിലും ഇയാള്‍ പ്രതിയാണ്. കോടതിവിധിയില്‍ സന്തോഷമുണ്ടെന്ന് മരിച്ച അനൂപിന്റെ ബന്ധുക്കള്‍ പറഞ്ഞു.
