കൊച്ചി: സൈബര്‍ ആക്രമണത്തിനെതിരെ നടി പാര്‍വ്വതി നല്‍കിയ പരാതിയില്‍ ഒരാള്‍ കൂടി പിടിയില്‍. കൊല്ലം സ്വദേശി റോജനാണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ പാര്‍വ്വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി റോജന്‍ സന്ദേശം അയച്ചിരുന്നു. എറണാകുളം സൗത്ത് പൊലീസാണ് കൊല്ലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസില്‍, നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ ജാമ്യത്തില്‍ വിട്ടയച്ചു.

സോഷ്യല്‍ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നതായും മോശമായ ഭാഷയില്‍ അധിക്ഷേപിച്ചെന്നുമാണ് പാര്‍വതിയുടെ പരാതി. മമ്മൂട്ടി സിനിമ 'കസബ'യെക്കുറിച്ചുള്ള പരാമര്‍ശത്തിന് ശേഷമാണ് നടിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. ഐഎഫ്എഫ്‌കെ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിറഞ്ഞ ചിത്രത്തെ വിമര്‍ശിച്ചതിന്റെ പേരിലാണ് പാര്‍വതിക്ക് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടിവന്നത്. 

നിര്‍ഭാഗ്യവശാല്‍ ആ പടം കാണേണ്ടി വന്നു, അതൊരു സിനിമയാണെന്നു പോലും ഞാന്‍ പറയുന്നില്ലെന്നുമാണ് പാര്‍വതി സിനിമയെ കുറിച്ച് പറഞ്ഞത്. ആദ്യം സിനിമയുടെ പേര് പറഞ്ഞില്ലെങ്കിലും പിന്നീട് ഒപ്പമുണ്ടായിരുന്ന നടി ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധ പ്രകാരമാണ് പേര് പറഞ്ഞത്. പാര്‍വ്വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമ മേഖലയില്‍ നിന്ന് തന്നെയുള്ള നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.