റാഞ്ചി: റേഷന്‍ കിട്ടാതെ ഝാര്‍ഖണ്ഡില്‍ വീണ്ടും പട്ടിണി മരണം. ജാര്‍ഖണ്ഡിലെ ഛാരിയ ജില്ലയിലെ റിക്ഷാ വലിക്കാരന്‍ ബയ്ജിനാഥാണ് ദിവസങ്ങളോളം പട്ടിണി കിടന്ന് മരിച്ചത്. റേഷന്‍ നിഷേധിച്ചതിനാല്‍ പട്ടിണി കിടന്ന് 11കാരി മരിച്ചതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് സംസ്ഥാനത്ത് നിന്ന് മറ്റൊരു ദുരന്ത വാര്‍ത്ത

ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍മൂലമാണ് റിക്ഷാവലിക്കാരന്‍ ബയ്ജിനാഥ് ജോലിക്ക് പോവാതായത്. ഭാര്യ വീട്ടുവേലയ്ക്ക് പോയി കൊണ്ടു വരുന്ന പണം മരുന്നിനും തികയാതായി. മൂന്ന് മക്കള്‍ സ്‌കൂളിലെ ഭക്ഷണം ആശ്രയിക്കുമായിരുന്നെങ്കിലും ദീപാവലിക്ക് സ്‌കൂള്‍ അടച്ചതോടെ കുടുംബം പ്രതിസന്ധിയിലായി. 

റേഷന്‍ കാര്‍ഡിനായി നിരവധി തവണ അപേക്ഷിച്ചെങ്കിലും നിഷേധിക്കപ്പെട്ടു. പണം കൊടുത്ത് ഭക്ഷണം വാങ്ങാനാകാതെ വന്നതോടെ രണ്ട് ദിനമായി കുടുംബം പൂര്‍ണമായും പട്ടിണിയിലായി. ബയ്ജിനാഥ് മരണത്തിനും കീഴടങ്ങി.

റേഷന്‍ കാര്‍ഡിനായി അപേക്ഷിച്ചപ്പോള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ഭാര്യ വാര്‍ത്താ സമ്മേളനം നടത്തിയപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. ബയ്ജിനാഥിന്റെ മരിച്ച് പോയ മൂത്ത സഹോദരന്റെ പേരിലാണ് റേഷന്‍ കാര്‍ഡ്. അത് മാറ്റി ബായ്ജിനാഥിന്റെ പേരിലാക്കി നല്‍കാന്‍ സാങ്കേതിക തടസങ്ങള്‍ പറഞ്ഞ് അധികൃതര്‍ നിഷേധിക്കുകയായിരുന്നു.

എന്നാല്‍ പട്ടിണി കിടന്നാണ് മരണമെന്ന് സമ്മതിക്കാന്‍ ജില്ലാ ഭരണകൂടം തയാറായിട്ടില്ല. പക്ഷെ അടിയന്തിര ആശ്വാസം എന്ന നിലയില്‍ 20000 രൂപയും 50 കിലോ ഭക്ഷ്യ ധാന്യവും ജില്ലാ കലക്ടര്‍ കുടുംമ്പത്തിന് നല്‍കി.നേരത്തെ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചെല്ലെന്ന് പറഞ്ഞ് റേഷന്‍ നിഷേധിച്ചതോടെ 11 കാരി സന്തേഷി പട്ടിണി കിടന്ന് മരിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരാള്‍ കൂടി പട്ടിണി മൂലം മരിച്ചത്.