അഞ്ച് സംസ്ഥാനങ്ങളിലും ഭരണ വിരുദ്ധവികാരം
ദില്ലി: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലത്തിന്‍റെ ആദ്യ സൂചനകൾ പ്രകാരം ഭരണവിരുദ്ധ വികാരമാണ് പ്രതിഫലിക്കുന്നത്. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയാണ് ഭരിച്ചുകൊണ്ടിരുന്നത്. ഇവിടെ ബിജെപിയുടെ വൻ മുന്നേറ്റം ദൃശ്യമായിരിക്കുകയാണ്. കോണ്‍ഗ്രസുമായി കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടും സമാജ്‌വാദി പാർട്ടിക്കു കാര്യമായ ഗുണം ചെയ്തില്ല എന്നാണ് വ്യക്തമാകുന്നത്. ഇവിടെ ബിജെപി ഭരണത്തിലേക്കാണ് കുതിക്കുന്നത്.
അതുപോലെ ബിജെപി- അകാലിദൾ സംഖ്യം ഭരിച്ചുകൊണ്ടിരുന്ന പഞ്ചാബിൽ അവർക്കു കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഇവിടെ പ്രതിപക്ഷമായ കോണ്‍ഗ്രസ് മുന്നേറുകയാണ്. ആം ആദ്മിയും ഇവിടെ മുന്നേറ്റം കാഴ്ചവയ്ക്കുന്നു. എന്നാല്‍ എക്സിറ്റ് പോളുകള്‍ പ്രവചിച്ച രീതിയില്‍ അകാലിദള്‍ സഖ്യം തകര്‍ന്നടിഞ്ഞിട്ടില്ല.
കോണ്‍ഗ്രസ് ഭരിക്കുന്ന ഉത്തരാഖണ്ഡിലും ഭരണകക്ഷിക്കു തിരിച്ചടി നേരിടുകയാണ്. യുപിയിലെ പോലെ ഇവിടെയും ബിജെപിയുടെ മുന്നേറ്റമാണ് കാണുന്നത്. ബിജെപി ഭരിച്ചുകൊണ്ടിരുന്ന ഗോവയിൽ ഇതുവരെ പുറത്തുവന്ന ആദ്യ സൂചനകൾ പ്രകാരം കോണ്‍ഗ്രസ് നാലു സീറ്റിൽ മുന്നിട്ടു നിൽക്കുകയാണ്.
മണിപ്പൂരിൽ കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. 16 സീറ്റിലെ ഫലം പുറത്തുവരുമ്പോള്‍ ബിജെപി എട്ടിലും കോൺഗ്രസ് ആറിലും മുന്നേറുകയാണ്.