തിരുവനന്തപുരം: എംഎം ഹസ്സന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ചാരക്കേസിലെ ഗൂഡാലോചന സമഗ്രമായി അന്വേഷിക്കണമെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണൻ. കരുണാകരനെ താഴെയിറക്കാനുള്ള നീക്കങ്ങൾ എകെ ആന്റണി അറിയാതിരിക്കില്ലെന്നും നമ്പി നാരായണൻ പറഞ്ഞു.

​രാജ്യമറിയപ്പെടുന്ന ബഹിരാകാശ ശാസ്ത്രജ്ഞനിൽ നിന്നും ചാരനായി മുദ്രകുത്തപ്പെട്ട് ജയിലിലായ കാലം, ഒടുവിൽ സിബിഐ നൽകിയ ക്ലീൻ ചിറ്റ്, നീതി തേടി പോരാട്ടം തുടരുന്ന നമ്പി നാരായണന്റെ മനസ്സിൽ രണ്ട് ദശാബ്ദത്തിന് ശേഷവും ഒന്നും​ ചാരം മൂടിയിട്ടില്ല. ലീഡറോട് മാത്രമല്ല ചാരക്കേസിൽ എല്ലാം നഷ്ടമായ താനുൾപ്പെടെയുള്ള ശാസ്ത്രജ്ഞരോട് എന്ത് കൊണ്ട് ഹസ്സൻ ഖേദം പ്രകടിപ്പിക്കുന്നില്ലെന്നാണ് നമ്പിനാരായണന്റെ ചോദ്യം.

ഹസ്സൻറെ തുറന്ന് പറച്ചിലിൽ ആശ്വാസമുണ്ട്. പക്ഷെ ഹസ്സനെ പോലെ ആന്റണിയെ വെള്ളപൂശാൻ നമ്പി നാരായണൻ ഒരുക്കമല്ല. നടന്നത് വലിയ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് നമ്പിനാരായണന്‍ ആരോപിക്കുന്നു. ഹസ്സൻ ഒരു തുടക്കമാണ്. കേസ് ചമച്ചവരിൽ പലരും ഇനിയും ഖേദം പ്രകടിപ്പിക്കാനുണ്ടെന്ന് നമ്പിനാരായണൻ വിശദമാക്കുന്നു.