സ്റ്റോപ്പ് അനുവദിക്കുന്നതിനായി ഒന്നും ചെയ്യാതിരുന്ന പി.കരുണാകരന്‍ എം.പി. ഉള്‍പ്പെടെയുള്ളവര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയതിനുള്ള തിരിച്ചടിയാണ് സ്‌റ്റോപ്പ് അനുവദിച്ചതെന്ന് ശ്രീകാന്ത് പറഞ്ഞു. 

കാസര്‍കോട്: അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ടും ആലപ്പുഴയിലും സ്‌റ്റോപ്പ് അനുവദിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ഇത് സംബന്ധിച്ചുള്ള ഉത്തരവ് രാജ്യസഭാ എം.പി വി. മുരളീധരന് നല്‍കിയതായും ബി.ജെ.പി. കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഈ വിഷയത്തില്‍ ഒന്നും ചെയ്യാതിരുന്ന പി.കരുണാകരന്‍ എം.പി. ഉള്‍പ്പെടെയുള്ളവര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയതിനുള്ള തിരിച്ചടിയാണ് സ്‌റ്റോപ്പ് അനുവദിച്ചതെന്ന് ശ്രീകാന്ത് പറഞ്ഞു. സ്‌റ്റോപ്പ് അനുവദിച്ചതിന്‍റെ ക്രഡിറ്റ് കാസര്‍കോട്ടെ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമാണ് ബി.ജെ.പി നല്‍കുന്നതെന്നും ശ്രീകാന്ത് പറഞ്ഞു.

അന്ത്യോദയ എക്‌സ്പ്രസ് ഓടി തുടങ്ങിയപ്പോഴാണ് കാസര്‍കോട്ട് സ്‌റ്റോപ്പ് ഇല്ലെന്ന കാര്യം ജനങ്ങള്‍ അറിഞ്ഞത്. സ്ഥലം എം.പി. മുന്‍കൂട്ടി സ്‌റ്റോപ്പ് അനുവദിക്കാന്‍ സ്വാധീനം ചെലുത്തിയില്ലെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി. റെയില്‍വേയിലെ ഇടതുപക്ഷ ഉദ്യോഗസ്ഥരും എം.പിയും ഇടപെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ ജനവികാരം ഉണ്ടാക്കാന്‍ മന:പൂര്‍വ്വം സ്‌റ്റോപ്പ് അനുവദിക്കാതിരിക്കാന്‍ ശ്രമിച്ചതായും ശ്രീകാന്ത് ആരോപിച്ചു.