ചാരക്കേസില്‍ പെട്ട് ആറ് വര്‍ഷമാണ് അന്‍സാരി പാക്കിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞത്. 18ന് പുലര്‍ച്ചെയാണ് ഏറെ ശ്രമങ്ങളുടെ ഫലമായി ഹാമിദിനെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞത്

ദില്ലി: പാക്കിസ്ഥാനില്‍ ആറ് വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം തിരിച്ചെത്തിയ ഹാമിദ് നിഹാല്‍ അൻസാരി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ സന്ദര്‍ശിച്ചു. കുടുംബത്തോടൊപ്പമാണ് ഹാമിദ് മന്ത്രിയെ കാണാന്‍ എത്തിയത്. ചാരക്കേസില്‍ പെട്ട് ആറ് വര്‍ഷമാണ് അന്‍സാരി പാക്കിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞത്. 18ന് പുലര്‍ച്ചെയാണ് ഏറെ ശ്രമങ്ങളുടെ ഫലമായി ഹാമിദിനെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞത്.

ജോലി ലഭിച്ചതിനെ തുടര്‍ന്ന് 2012 ല്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്ക് പോയ അന്‍സാരിയെ അവിടെ വച്ച് കാണാതാകുകയായിരുന്നു. അന്‍സാരി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാക്കിസ്ഥാനി പെണ്‍കുട്ടിയുമായി പ്രണയത്തിലായെന്നും താത്പര്യമില്ലാത്ത വിവാഹത്തില്‍നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ അന്‍സാരി പാക്കിസ്ഥാനിലെത്തിയെന്നും ന്യൂസ് ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അഫ്ഗാന്‍ അതിര്‍ത്തിയില്‍നിന്ന് പാക്കിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അന്‍സാരിയെ പാക്കിസ്ഥാന്‍ സൈന്യം അറസ്റ്റ് ചെയ്തത്. 2012 നവംബര്‍ 12 നായിരുന്നു സംഭവം. സൈനിക കോടതി അന്‍സാരിയെ മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചു.

തടവ് ശിക്ഷ അവസാനിച്ചിട്ടും അന്‍സാരിയെ ജയിലില്‍നിന്ന് മോചിപ്പിച്ചിരുന്നില്ല. എന്നാല്‍, അപ്രതീക്ഷിതമായി ചൊവ്വാഴ്ച അന്‍സാരിയെ മോചിപ്പിക്കുന്നുവെന്ന് വ്യക്താക്കുന്ന സന്ദേശം പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യന്‍ വിദേശമന്ത്രാലയത്തിന് ലഭിക്കുകയായിരുന്നു.

ഹാമിദ് അന്‍സാരിയുടെ അമ്മ ഫൗസിയ അന്‍സാരി സുഷമ സ്വരാജിന് നന്ദി അറിയിച്ചു. എന്‍റെ ഇന്ത്യ മഹത്തരമാണ്. എന്‍റെ മാഡവും മഹതിയാണ്. എല്ലാം ചെയ്തത് മാഡമാണെന്ന് അറിയാമെന്നും ഫൗസിയ പറഞ്ഞു. മകനെ തിരിച്ച് കിട്ടിയതിന്‍റെ എല്ലാ സന്തോഷവും വികാരവും അടങ്ങുന്നതായിരുന്നു ഫൗസിയയുടെ വാക്കുകള്‍. 

Scroll to load tweet…