പണമില്ലാത്തതിനാല്‍ മകളുടെ മൃതദേഹം ചുമന്ന് അച്ഛനു നടക്കേണ്ടി വന്നത് 15 കിലോമീറ്റര്‍. ഒഡിഷയിലെ അംഗുല്‍ ജില്ലയിലാണ് സംഭവം. ഗട്ടി ദിബാര്‍ എന്നയാള്‍ക്കാണ് മകളുടെ മൃതദേഹം ചുമന്നു കൊണ്ടുപോകേണ്ടിവന്നത്.

കടുത്ത പനിയെ തുടര്‍ന്നാണ് ദിബാറിന്റെ അഞ്ചു വയസ്സുള്ള മകള്‍ സുമിയെ അംഗുല്‍ ജില്ലയിലെ പല്ലഹാര സാമൂഹി ആരോഗ്യ കേന്ദ്രത്തില്‍ ചൊവ്വാഴ്ച്ച പ്രവേശിപ്പിച്ചത്. പിറ്റേന്ന് കുട്ടി മരിച്ചു. മൃതദേഹം കൊണ്ടുപോകാനുള്ള ഒരു സൗകര്യവും ആശുപത്രി അധികൃതര്‍ നല്‍കിയില്ല. മൃതദേഹം കൊണ്ടുപോകുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ സേവനം ഉണ്ടെന്ന് ദിബാര്‍ അറിഞ്ഞിരുന്നില്ല. കൈയില്‍ പണവും ഉണ്ടായിരുന്നില്ല. കുട്ടിയുടെ മൃതദേഹം കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതോടെ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ ദിബാര്‍ മൃതദേഹവുമായി നടന്നു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ ജൂനിയര്‍ മാനേജരെയും സെക്യൂരിറ്റി ഗാര്‍ഡിനെയും സസ്‌പെന്‍ഡ് ചെയ്തതായി അംഗുല്‍ ജില്ലാ കളക്ടര്‍ അനില്‍ കുമാര്‍ സമല്‍ അറിയിച്ചു. സമാനരീതിയില്‍ ദനാ മാജിയെന്ന കര്‍ഷകന് ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകള്‍ ചുമന്ന് നടന്ന സംഭവം ഏറെ വിവാദമായിരുന്നു.