കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് തുടക്കത്തില്‍ തന്നെ നിരീക്ഷണ വലയിലാക്കിയാളാണ് അപ്പുണ്ണി. ഡ്രൈവറായി ജോലിക്ക് ചേര്‍ന്ന അപ്പുണ്ണി പെട്ടന്ന് മാനേജര്‍ പദവിയില്‍ എത്തിയത് ദിലീപിന് അപ്പുണ്ണിയിലുള്ള വിശ്വാസത്തിന്റെ തെളിവാണ്. ദിലീപിന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് അപ്പുണ്ണിയെന്നാണ് സിനിമ വൃത്തങ്ങളിലെ സംസാരം.

ആലുവ പോലീസ് ക്ലബില്‍ കഴിഞ്ഞ 28ന് നടന്ന ചോദ്യം ചെയ്യലിന് ശേഷം ദിലീപിന്റെ വീട്ടില്‍ തിരിച്ചെത്തിയ അപ്പുണ്ണി പൊട്ടിക്കരഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിനോടുള്ള കൂറ് വ്യക്തമാക്കിക്കൊണ്ട് താന്‍ എന്നും അപ്പുണ്ണിയായിരിക്കുമെന്ന് ഇയാള്‍ പറയുകയും ചെയ്തു. 

പള്‍സര്‍ സുനിയുമായുള്ള ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്ത് പോലീസിന് കൈമാറിയത് അപ്പുണ്ണിയാണ്. ഇത് ദിലീപിന്‍റെ കൂടി അറിവോടെയാണോ എന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉണ്ടാകും. പള്‍സറിന്‍റെ സഹതടവുകാരന്‍ വിഷ്ണു വിളിച്ചുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിളിച്ചത് പള്‍സര്‍ തന്നെയാണെന്ന് പിന്നീട് വ്യക്തമായിരുന്നു.

അപ്പുണ്ണി ഒരു നിഴല്‍ പോലെ ദിലീപിനൊപ്പം കൂടിയിട്ട് വര്‍ഷങ്ങളായി. അപ്പുണ്ണിയുടെ ചേട്ടന്‍ ദിലീപിന്റെ ഡ്രൈവറായിരുന്നു. വിവാഹ ശേഷം ഇയാള്‍ തന്റെ അനുജന്‍ അപ്പുണ്ണിയെ ദിലീപിന്റെ ഡ്രൈവറാക്കി. വളരെ വേഗം ദിലീപിന്‍റെ ഇഷ്ടം പിടിച്ചു പറ്റിയ അപ്പുണ്ണി ഡ്രൈവറില്‍ നിന്നും പെട്ടന്ന് മാനേജരായി മാറി. 

ഒരു കുടുംബാംഗത്തേപ്പോലെ ദിലീപിന്‍റെ വിശ്വാസം പിടിച്ചു പറ്റിയ വ്യക്തിയാണ് അപ്പുണ്ണി. ദിലീപിന്‍റെ ഓരോ നീക്കങ്ങളും അപ്പുണ്ണിയുടെ അറിവോടെയാണ്. ദിലീപിന്റെ സിനിമാ കാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാറ്റിലും അപ്പുണ്ണിക്ക് അറിവുണ്ടെന്നാണ് പോലീസ് കരുതുന്നത്