ആര്‍ദ്രം പദ്ധതി; 170 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാകുന്നു
- ആരോഗ്യമേഖലയില്‍ മാറ്റത്തിന് വഴിയൊരുകുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ മാറ്റത്തിന് വഴിയൊരുക്കി കുടുംബാരോഗ്യകേന്ദ്രങ്ങള്‍ തയ്യാറാകുന്നു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 170 പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളായി വികസിപ്പിക്കുന്നത്. ഇതില്‍ 69 എണ്ണം കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. മാര്‍ച്ച് അവസാനത്തോടെ 68 ആശുപത്രികളുടെ വികസനം പൂർത്തിയാക്കും. ശേഷിക്കുന്ന 33 എണ്ണവും വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം.മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്
ഭൗതികസാഹചര്യങ്ങള്‍ വര്‍ധിപ്പിച്ച് ആശുപത്രികളെ രോഗീ സൗഹൃദമാക്കുകയാണ് കുടുംബാരോഗ്യകേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്. കൂടുതല്‍ ഡോക്ടര്‍മാരേയും പാരാമെഡിക്കല്‍സ്റ്റാഫിനേയും നിയമിച്ച് ആശുപത്രികളില്‍ മതിയായ ചികിത്സ സൗകര്യം പദ്ധതിയിലൂടെ ഉറപ്പുവരുത്തും. രോഗനിർണ്ണയത്തിനാവശ്യമായ ഉപകരണങ്ങള്‍, ലബോറട്ടറി സംവിധാനങ്ങള്‍, മരുന്നുകള്‍, ഫർണ്ണിച്ചറുകള്‍, എന്നിവയും മെച്ചപ്പെടുത്തുകയാണ്.
പരിശോധന ഉച്ചയോടെ അവസാനിപ്പിക്കുന്ന രീതി മാറി വൈകുന്നേരം വരെ പരിശോധനയും ചികിത്സയും ഉറപ്പുവരുത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ചികിത്സാകേന്ദ്രം എന്നതിനപ്പുറം ഒരു നാടിന്‍റെ ആരോഗ്യം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടേയും കേന്ദ്രങ്ങളായി കുടുംബാരോഗ്യകേന്ദ്രം മാറും.