വനിതാ ജീവനക്കാരോട് കന്യാകത്വം വെളിപ്പെടുത്താൻ നിർദേശിച്ച് പാറ്റ്ന ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിലെ ചോദ്യവലി. ജീവനക്കാർക്കും പുതുതായി നിയമിക്കപ്പെട്ട ഡോക്ടർമാരോടും നഴ്സിങ് സ്റ്റാഫിനും നൽകിയ വിവാഹ സംബന്ധമായ സത്യപ്രസ്താവനയിലാണ് കന്യാകാത്വം സംബന്ധിച്ച് ചോദ്യം വന്നത്. പുരുഷ ജീവനക്കാർക്കുള്ള ചോദ്യാവലിയിൽ ഒന്നിൽ കൂടുതൽ ഭാര്യമാരുണ്ടെങ്കിൽ വിവരം നൽകാനും നിർദേശിച്ചിട്ടുണ്ട്
.
കന്യാകത്വത്തിന് പുറമെ ഭർത്താക്കൻമാർക്ക് ഒന്നിൽ കൂടുതൽ ഭാര്യമാരുണ്ടോ എന്ന വിവരവും വനിതാ ജീവനക്കോരോട് ചോദിച്ചിട്ടുണ്ട്. ചോദ്യാവലി സ്ഥാപനം തുടങ്ങിയ 1984 മുതൽ നിലവിലുണ്ടെന്നും ഡൽഹി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിലും (എയിംസ്) സമാനമായ ചോദ്യാവലിയോടെയുള്ള പ്രസ്താവനയുണ്ടെന്നുമാണ് ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. മനീഷ് മണ്ഡൽ പറയുന്നത്. കേന്ദ്രസർക്കാറോ എയിംസോ ചോദ്യാവലി മാറ്റാൻ തയാറായാൽ തങ്ങളും മാറ്റാൻ തയാറാണ്. തെറ്റായ നടപടികളിൽ നിന്ന് പിന്തിരിപ്പിക്കാൻ വേണ്ടിയാണ് കന്യാകാത്വം സംബന്ധിച്ച ചോദ്യം എന്നും ഡോ. മനീഷ് പറയുന്നു. കേന്ദ്രസർവീസ് ചട്ടങ്ങൾ പ്രകാരം സർവീസിലിരിക്കെ ഒരാൾ മരണപ്പെട്ടാൽ അവരുടെ അവകാശിക്കോ അവരുടെ ബോയ് ഫ്രണ്ടിനോ ജോലിക്ക് അവകാശമുണ്ടെന്നും ഡോ. മനീഷ് പറയുന്നു. എന്നിരുന്നാലും കന്യാകാത്വം എന്ന വാക്ക് ഉപയോഗിച്ചത് തെറ്റാണെന്ന് മനീഷ് സമ്മതിച്ചു.
അടിസ്ഥാനപരമായി വ്യക്തി വിവാഹിതനാണോ അവിവാഹിതനാണോ എന്ന് മാത്രമാണ് ചോദ്യാവലയിലൂടെ ഉദ്ദേശിച്ചത്. കന്യാകത്വം എന്നതിന് പകരം അവിവാഹിത എന്നായിരുന്നു ചോദിക്കേണ്ടത് എന്നാണ് തനിക്ക് വ്യക്തിപരമായി തോന്നിയതെന്നുമാണ് ഡോ. മനീഷിൻ്റെ വിശദീകരണം.
