ഫ്രാന്‍സിന്‍റെ വല കാക്കുക ഒന്നാം നമ്പര്‍ ഗോളിയായ ഹ്യൂഗോ ലോറിസാകും

മോസ്കോ: ലോകകപ്പിലെ മരണക്കളിക്ക് അര്‍ജന്‍റീനയുടെ ഫ്രാന്‍സും ഇറങ്ങുകയാണ്. സമനിലയില്ലാത്ത കളിക്കിറങ്ങുമ്പോള്‍ ഇരുകൂട്ടരും പ്രതീക്ഷയില്‍ തന്നെ. നിശ്ചിത സമയത്തും അധിക സമയത്തും രണ്ട് ടീമുകളും തുല്യത പാലിച്ചാല്‍ ഷൂട്ടൗട്ടിലേക്ക് മത്സരം നീളും. ഗോളിയുടെ മികവും താരങ്ങളുടെ മനസാന്നിധ്യവുമാണ് ഇവിടെ നിര്‍ണായകമാകുക.

കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്‍റീനയുടെ പ്രയാണത്തില്‍ നിര്‍ണായകമായിരുന്നത് റൊമേരോ എന്ന സൂപ്പര്‍ ഗോളിയായിരുന്നു. ഇക്കുറി മെസിപ്പട നേരിടുന്ന ഏറ്റവും വലിയ ശാപവും റൊമേരോയുടെ അസാന്നിധ്യം തന്നെയാണ്. ക്രൊയേഷ്യക്കെതിരെ വില്ലി കാബലെറോയും മണ്ടത്തരങ്ങള്‍ വിധി നിര്‍ണയിച്ചത് ഏവരും കണ്ടതാണ്. അവസാന മത്സരത്തില്‍ നൈജീരിയക്കെതിരെ വല കാത്ത അര്‍മാനി പ്രതീക്ഷ കാത്തെങ്കിലും അര്‍ജന്‍റീനയുടെ ആശങ്കയ്ക്ക് അറുതിയായിട്ടില്ല.

റിവര്‍പ്ലേറ്റിന്‍റെ 31 കാരനായ ഗോളി അര്‍മാനി വലിയ വെല്ലുവിളി നേരിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ ഫ്രാന്‍സിനെതിരായ പ്രീക്വാര്‍ട്ടറിന് മുമ്പ് കടുത്ത പരിശീലനമാണ് അര്‍ജന്‍റീന ഗോളികള്‍ നടത്തിയത്. പെനാൽറ്റി തടുക്കുന്നതില്‍ പ്രത്യേക പരിശീലനം നടത്തിയെന്നത് സാംപോളി അടക്കമുള്ളവര്‍ തന്നെയാണ് വ്യക്തമാക്കിയത്.

ഫ്രാങ്കോ അര്‍മാനിയ്ക്കൊപ്പം വില്ലി കാബലെറോയും നാഹ്വല്‍ ഗുസ്മാന്‍ എന്നിവരും പരിശീലകന്‍ സാംപോളിയുടെ മേൽനോട്ടത്തിൽ പ്രത്യേക പരിശീലനം നടത്തി. അര്‍മാനി തന്നെ ഫ്രാന്‍സിനെതിരെയും ഗോള്‍വല കാത്തേക്കുമെന്നാണ് സൂചന. ഫ്രാന്‍സിന്‍റെ വല കാക്കുക ഒന്നാം നമ്പര്‍ ഗോളിയായ ഹ്യൂഗോ ലോറിസാകും. ടോട്ടനത്തിന്‍റെ ഗോളിയായ ലോറിസ് കഴിഞ്ഞ മത്സരത്തില്‍ വിശ്രമത്തിലായിരുന്നു.