ഐസ്‌ലന്‍ഡ് ക്രൊയേഷ്യ മത്സരഫലം കൂടി ആശ്രയിച്ചിരിക്കും അര്‍ജന്റീനയുടെ ഭാവി. രാത്രി പതിനൊന്നരക്കാണ് മത്സരങ്ങള്‍.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ജീവന്‍മരണ പോരാട്ടത്തിന് അര്‍ജന്റീന ഇന്നിറങ്ങുന്നു. നൈജീരിയയെ തോല്‍പിച്ചാല്‍ മാത്രം മെസിക്കും സംഘത്തിനും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറാം. ഐസ്‌ലന്‍ഡ് ക്രൊയേഷ്യ മത്സരഫലം കൂടി ആശ്രയിച്ചിരിക്കും അര്‍ജന്റീനയുടെ ഭാവി. രാത്രി പതിനൊന്നരക്കാണ് മത്സരങ്ങള്‍. എല്ലാ കണ്ണുകളും അര്‍ജന്റീനയിലേക്കാണ്. ലിയോണല്‍ മെസിയിലേക്കാണ്. മാരക്കാനയിലേതുപോലൊരു ഫൈനലാണ് സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ അര്‍ജന്റീനക്കിന്ന്. 

നൈജീരിയക്കെതിരെ തോറ്റാലും സമനിലയില്‍ കുരുങ്ങിയാലും കണക്കുകൂട്ടലുകള്‍ക്ക് പോലും നില്‍ക്കാതെ വിമാനം കയറാം. ഗ്രൂപ്പ് ഡിയില്‍ ഒരു പോയിന്റുമായി നാലാമതാണ് സാംപോളിയുടെ ടീം. നൈജീരിയക്കെതിരെ ജയിച്ചാലും അവര്‍ക്കിന്ന് വേണ്ടത് ഇതൊക്കെയാണ്. ഐസ്‌ലന്‍ഡ് ക്രൊയേഷ്യ മത്സരം സമനിലയാവുകയോ ഐസ്‌ലന്‍ഡ് തോല്‍ക്കുകയോ വേണം. അഥവാ ഐസ്‌ലന്‍ഡ് ജയിച്ചാല്‍ ഗോള്‍ ശരാശരിയില്‍ അവരെ മറികടക്കാന്‍ വമ്പന്‍ ജയം വേണം. 

ക്രൊയേഷ്യക്കെതിരെ തകര്‍ന്നടിഞ്ഞ ശേഷമുയര്‍ന്ന പടലപ്പിണക്കങ്ങളുടെയും കലാപങ്ങളുടെയും വാര്‍ത്തകള്‍ ശരിയല്ലെന്നും അര്‍ജന്റീനക്ക് തെളിയിക്കണം. കോച്ചിനെതിരെ തുറന്നടിച്ച സെര്‍ജിയോ അഗ്യൂറോ നൈജീരിയക്കെതിരെ ടീമിലുണ്ടായേക്കില്ല. മണ്ടത്തരം കാണിച്ച ഗോളി കബയേറോക്ക് പകരം അര്‍മാനി ടീമിലെത്തും. മാറ്റങ്ങള്‍ വേറെയും പ്രതീക്ഷിക്കാം മുള്‍മുനയില്‍ നില്‍ക്കുന്ന സാംപോളിയില്‍ നിന്ന്. 

അപ്പോഴും റഷ്യയില്‍ നിശബ്ദമായിരിക്കുന്ന ലിയോണല്‍ മെസിയുടെ ബൂട്ടുകളിലേക്കാണ് ആരാധകരുടെ നോട്ടമെല്ലാം. വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ ഇതിഹാസത്തിന് ഇതിലും മികച്ച അവസരമില്ല. മെസി മാത്രമല്ല, മഷറാനോ മുതല്‍ ഡി മരിയ വരെയുളളവര്‍ക്കി ഇപ്പോഴില്ലെങ്കില്‍ ഇനിയില്ലെന്ന സമ്മര്‍ദമുണ്ട്. സൂപ്പര്‍ താരങ്ങളെ സൈഡ് ബെഞ്ചിലിരുത്തിയാവും ക്രൊയേഷ്യ ഐസ്‌ലന്‍ഡിനെ നേരിടുക എന്നതും അവരുടെ ചങ്കിടിപ്പേറ്റെന്നു.