ഡ്രസ്സിംഗ് റൂമില്‍ കളിക്കാരും ടീം മാനേജ്‌മെന്റും ചേര്‍ന്ന് പാട്ടു പാടി നൃത്തം ചെയ്ത് വിജയം ആഘോഷിക്കുന്ന വിഡിയോ വൈറലാണ്.

മോസ്കോ: കളിച്ചും കളിപ്പിച്ചും ഗോളടിച്ചും യഥാര്‍ഥ നായകനായി ലയണല്‍ മെസി. ഇടവേളക്കുശേഷം അര്‍ജന്റീനയുടെ നെഞ്ച് തകര്‍ത്ത് നൈജീരിയയുടെ സമനില ഗോള്‍. ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ കളി തീരാന്‍ നാലു മിനിട്ട് ബാക്കിയിരിക്കെ മാര്‍ക്കസ് റോഹോയുടെ വിജയ ഗോള്‍. ഒപ്പം പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തും. അര്‍ജന്റീനക്ക് ആഘോഷിക്കാന്‍ വേറെന്ത് വേണം.

പുറത്താകലിന്റെ വക്കില്‍ നിന്ന് പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ച വിജയം മെസിയും കൂട്ടരും ശരിക്കും ആഘോഷിച്ചു. കളി കഴിഞ്ഞ് ഡ്രസ്സിംഗ് റൂമിലെത്തിയ ഇവര്‍ ഒന്നിച്ച് പാട്ടു പാടിയും നൃത്തമാടിയുമാണ് വിജയം ആഘോഷിച്ചത്. ഡ്രസ്സിംഗ് റൂമില്‍ കളിക്കാരും ടീം മാനേജ്‌മെന്റും ചേര്‍ന്ന് പാട്ടു പാടി നൃത്തം ചെയ്ത് വിജയം ആഘോഷിക്കുന്ന വിഡിയോ വൈറലാണ്.

ബെഞ്ചില്‍ താളമിട്ട് കളിക്കാര്‍ ഒന്നിച്ചു ആവേശത്തോടെ പാടുകയാണ്. ജെഴ്‌സി ഊരി സൂപ്പര്‍ താരം മെസിയും ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നുണ്ട്. അര്‍ജന്റീന എത്രത്തോളം ആഗ്രഹിച്ചതാണ് ഈ വിജയമെന്ന് അവരുടെ ആഘോഷത്തില്‍ നിന്നും തന്നെ മനസ്സിലാക്കാം.