റഷ്യന്‍ ലോകകപ്പിലെ ആദ്യ ഗോളുമായി ലിയോണല്‍ മെസി
സെന്റ് പീറ്റേഴ്സ്ബര്ഗ്: നിര്ണായക മത്സരത്തില് വമ്പന് തിരിച്ചു വരവ് നടത്തിയ അര്ജന്റീന നെെജീരിയക്കെതിരെ ആദ്യപകുതിയില് എതിരില്ലാത്ത ഒരു ഗോളിന് മുന്നില്. തിരിച്ചടികളില് നിന്ന് പാഠങ്ങള് ഉള്ക്കൊണ്ട് സുന്ദരമായ ഫുട്ബോളാണ് ആഫ്രിക്കന് ശക്തികള്ക്കെതിരെ അര്ജന്റീന കാഴ്ചവെച്ചത്. ആദ്യ മുതല് ആക്രമിച്ച് കളിച്ച അര്ജന്റീന 14-ാം മിനിറ്റില് തന്നെ ഗോള് സ്വന്തമാക്കി.
മെെതാന മധ്യത്ത് നിന്ന് എവര് ബനേഗ നല്കിയ സുന്ദരന് ത്രൂ ബോള് അസാമാന്യ മികവോടെ ഓടിയെടുത്ത് മെസി വലയിലേക്ക് തൊടുത്തു. റഷ്യന് ലോകകപ്പില് 13 ഷോട്ടുകള് പായിച്ച മെസിയുടെ ആദ്യ ഗോള്. ഒരു ഗോള് നേടിയിട്ടും ആര്ജവം ഒട്ടം നഷ്ടപ്പെടുത്താതെ നെെജീരിയന് ബോക്സിലേക്ക് മെസിയും കൂട്ടരും കുതിച്ചു. ഇടയ്ക്കിടെ അഹമ്മദ് മൂസയുടെ നേതൃത്വത്തില് ആദ്യ മത്സരം കളിക്കുന്ന ഫ്രാങ്കോ അര്മാനിയെ പരീക്ഷിക്കാന് നെെജീരിയ എത്തിയെങ്കിലും നിക്കോളാസ് ഓട്ടമെന്ഡിയുടെ നേതൃത്വത്തില് മികച്ച പ്രതിരോധമാണ് അര്ജന്റീന നടത്തിയത്.
27-ാം മിനിറ്റില് മെസി നല്കിയ ത്രൂ ബോളുമായി കുതിച്ച ഗോണ്സാലോ ഹിഗ്വെയിന് ഷോട്ട് എടുത്തെങ്കിലും നെെജീരിയന് ഗോളി ഫ്രാന്സിസ് ഒസോ പിടിച്ചു നിന്നു. 32-ാം മിനിറ്റില് അര്ജന്റീന രണ്ടാം ഗോളിന് അടുത്ത് വരെയെത്തി. പൊസിഷന് നഷ്ടമായ ആഫ്രക്കന് പ്രതിരോധ നിരയുടെ അമളി മനസിലാക്കി പന്തു മായി കുതിച്ച ഏയ്ഞ്ചല് ഡി മരിയയെ ബോക്സിന് തൊട്ട് പുറത്ത് ലിയോണ് ബലോഗണ് വീഴ്ത്തി. ഇതിന് ലഭിച്ച ഫ്രീകിക്കില് മെസിയുടെ കിടിലന് ഷോട്ട് നെെജീരിയന് ഗോള്കീപ്പറെ കടന്നെങ്കിലും ഗോള് ബാര് വില്ലനായി. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും കണ്ട അര്ജന്റീനയെയല്ല ഇന്ന് കളത്തില് കാണുന്നത്.
ഗോള് കാണാം....
