നൈജീരിയയ്ക്കെതിരായ മത്സരശേഷമായിരുന്നു സാംപോളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യും വിധമുള്ള ആരോപണങ്ങളുയർന്നത്.

റഷ്യ: അർജന്‍റീന ടീമിന്‍റെ പരിശീലകൻ മെസിയല്ല താനാണെന്ന് കോച്ച് സാംപോളി. ടീമിൽ തനിക്ക് നിയന്ത്രണമില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കഴിയുന്നിടത്തോളം കാലം ടീമിനൊപ്പം പൊരുതാനാണ് ആഗ്രഹിക്കുന്നതെന്നും സാംപോളി പറഞ്ഞു. നൈജീരിയയ്ക്കെതിരായ മത്സരശേഷമായിരുന്നു സാംപോളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യും വിധമുള്ള ആരോപണങ്ങളുയർന്നത്. ഇടവേള സമയത്ത് കോച്ചിനെ പോലെ ടീമിന് നിർദ്ദേശം നൽകുന്ന മെസി. അഗ്യൂറോയെ ഇറക്കാൻ മെസിയോട് സമ്മതം ചോദിക്കുന്ന സാംപോളി. ചുരുക്കത്തിൽ സാംപോളി വെറും ഡമ്മി കോച്ചാണെന്ന സ്പോർട്സ് വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിനുള്ള മറുപടിയാണ് പ്രീക്വാർട്ടറിന് മുൻപുള്ള വാർത്താ സമ്മേളനത്തിൽ സാംപോളി നൽകിയത്. മെസിയല്ല അർജന്‍റീനയുടെ കോച്ച്. അത് താനാണ്. ഇനിയും അർജന്‍റീനയുമായി കരാറുണ്ട്. പറ്റുന്നിടത്തോളം കാലം ഈ പോരാട്ടം തുടരും. ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതെന്ന് സാംപോളി പറഞ്ഞു. മെസിയെ വാക്കുകളിൽ പ്രകീർത്തിക്കാനും സാംപോളി മറന്നില്ല. മെസി ജീനിയസാണ്. അദ്ദേഹത്തിന്‍റെ സേവനം നിർണായകമാണെന്ന് നേരത്തേ തന്നെ പറഞ്ഞതാണ്. എന്നാൽ അഗ്യൂറോയെ ഇറക്കുന്നതുമായി ബന്ധപ്പെട്ട് മെസിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് പ്രതികരിക്കാൻ സാംപോളി തയാറായില്ല. ടീം അംഗങ്ങളോട് പറയുന്ന കാര്യങ്ങൾ എപ്പോഴും പരസ്യമാക്കാനാവില്ലെന്നായിരുന്നു മറുപടി.