സംസ്ഥാനത്തെ എൽപി, യുപി സ്കൂളുകളിൽ അയ്യായിരത്തോളം അധ്യാപക തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നു. ഒക്ടോബർ മാസത്തിൽ അധ്യാപക നിയമനം പൂർത്തിയാക്കുമെന്ന് പി.എസ്.സി. ചെയർമാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയായിട്ടും റാങ്ക് പട്ടിക പോലും പ്രസിദ്ധീകരിച്ചിട്ടില്ല.

തിരുവനന്തപുരം: സംസ്ഥാനത്തെ എൽപി, യുപി സ്കൂളുകളിൽ അയ്യായിരത്തോളം അധ്യാപക തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നു. ഒക്ടോബർ മാസത്തിൽ അധ്യാപക നിയമനം പൂർത്തിയാക്കുമെന്ന് പി.എസ്.സി. ചെയർമാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയായിട്ടും റാങ്ക് പട്ടിക പോലും പ്രസിദ്ധീകരിച്ചിട്ടില്ല. പ്രധാന അധ്യാപകരായി സ്ഥാനകയറ്റം ലഭിക്കുമ്പോൾ ഒഴിവു വന്ന തസ്തികകളും, സ്റ്റാഫ് ഫിക്സേഷൻ കണക്കെടുപ്പും പൂര്‍ത്തിയായി കഴിയുമ്പോള്‍ അധ്യാപക ഒഴിവുകളുടെ എണ്ണം 5000 കവിയും. 

കാസർകോഡ് ജില്ലയിലാണ് ഏറ്റവും കൂടുതൽ ഒഴിവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എൽപി, യുപി സ്കൂളുകളിലായി 468 അധ്യാപരുടെ കുറവാണ് ജില്ലയിലുള്ളത്. കൊല്ലം ജില്ലയിൽ 410 ഒഴിവുകളുണ്ട്. ഏറ്റവും കുറവ് ഒഴിവുകൾ റിപ്പോർട്ട് ചെയ്ത കോട്ടയം ജില്ലയിൽ. ഇവിടെ എൽപി, യുപി സ്കൂളുകളിലായി 58 ഒഴിവുകളുണ്ട്. സംസ്ഥാനത്തെ എൽപി സ്കൂളുകളിൽ മാത്രമായി 2525 ഒഴിവുകളുള്ളപ്പോൾ യുപി സ്കൂളുകളിൽ 1048 ഒഴിവുകളാണുള്ളത്. 

കഴിഞ്ഞ പിഎസ്സി ലിസ്റ്റിറ്റ് കാലാവധി പൂർത്തിയായത് 2016 -ലാണ്. പിന്നീട് ഒരു നിയമനവും നടന്നിട്ടില്ല. അധ്യാപക നിയമനത്തിനുള്ള ഇന്‍റര്‍വ്യൂ ജൂണ്‍ മാസത്തിൽ നടന്നെങ്കിലും ഇത് വരെ റാങ്ക് പട്ടിക തയ്യാറാക്കിയില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. അതേസമയം പ്രളയം കാരണമാണ് തടസ്സം നേരിട്ടതെന്നും ഈ വർഷം തന്നെ അധ്യാപക നിയമനമുണ്ടാകുമെന്നും പിഎസ്സി ചെയർമാൻ അഡ്വക്കറ്റ് എം കെ സക്കീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അധ്യയന വർഷം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പോലും അധ്യാപകരില്ലാത്തത് വലിയ പ്രതിസന്ധിയാണ്. ഈ പ്രതിസന്ധി പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന സര്‍ക്കാര്‍ നയത്തിന് തന്നെ തിരിച്ചടിയാവുന്നു.