വിദേശ വനിതയുടെ കൊലപാതകം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പ്രതികള്‍ പ്രദേശവാസികള്‍ വിദേശ വനിതയെ ലൈഗികമായും പീഡിപ്പിച്ചു

തിരുവനന്തപുരം: വിദേശ വനിതയുടെ കൊലക്കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

വാഴമുട്ടത്തെ പൊന്തകാട്ടിൽ വിദേശ വനിതയെ മാനഭംഗപ്പെടുത്തുന്നതിനിടെ ശ്വാസം മുട്ടിച്ചുകൊന്നതാണെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ഇവര്‍ കോവളത്തെത്തിയ മാർച്ച് 14ന് രാത്രിയിൽ കൊല നടന്നു എന്നാണ് കണ്ടെത്തൽ. ഗ്രോബീച്ചിൽ കണ്ടെത്തിയ വിദേശ വനിതയെ തന്ത്രപൂർവ്വം ഉമേഷും ഉദയനും ചേർന്ന് ഫൈബർ ബോട്ടിൽ വാഴമുട്ടത്തെ പൊന്തകാട്ടിലെത്തിച്ചു. മയക്കുമരുന്നു നൽകി ശേഷം ലൈംഗികമായി പീ‍ഡിപ്പിച്ചു. രാത്രിയായപ്പോള്‍ വീണ്ടും ബലപ്രയോഗം നടത്തി. വിദേശ വനിത ബഹളം വെക്കാൻ ശ്രമിച്ചപ്പോള്‍ കഴുത്തു ഞെരിച്ചുവെന്നാണ് പ്രതികള്‍ പറയുന്നത്.

പ്രദേശവാസിയായ ഉമേഷ് കോവളത്തെ ഒരു സ്ഥാപനത്തിൽ കെയ്ർ ടേക്കറാണ്. സ്ഥിമായ സ്ത്രീകളെയും കുട്ടികളെയും പൊന്തക്കാട്ടിലെത്തിച്ച് ലൈഗികമായി ഉപദ്രവിക്കാറുണ്ടെന്നും ഇയാള്‍ മൊഴി നൽകി പീഡനത്തിനിരയായ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഉമേഷിനെതികെ പോക്സോ പ്രകാരം മറ്റൊരു കേസും രജിസ്റ്റർ ചെയ്യും. ഉമേഷിൻറെ ബന്ധുവും സുഹൃത്തുമായ ഉയദൻ ടൂറിസ്റ്റ് ഗൈയ്ഡാണ്. ഇംഗ്ലീഷ് നന്നായി സംസാരിക്കാനറിയാവുന്ന ഉദയനാണ് വിദേശ വനിതയെ തന്ത്രപൂർവ്വം ഇവിടേക്ക് കൊണ്ടുവന്നതും ഓവർ കോട്ട് നൽകിയതും. സ്ഥലത്തുനിന്നും ശേഖരിച്ച തലമുടി പ്രതികളുടെതാണെന്ന് ഫോറൻസിക് റിപ്പോർട്ടിൽ സ്ഥീരീകരിച്ചു .

വാഴമുട്ടത്തുകാരായ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൃതദേഹം നേരത്തെ കണ്ടതായി ഉമേഷും ഉദയനും പറഞ്ഞതും നിർണ്ണായകമായി. ദിവസങ്ങൾ നീണ്ട ദുരൂഹതകൾക്കൊടുവിലാണ് കേസിൻറെ ചുരുളഴിഞ്ഞത്. ശാസ്ത്രീയ തെളിവുകളുടേയും സാഹചര്യതെളിവുകളുടേയും അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്.