കൊച്ചി: പത്തനംതിട്ട റാന്നി സ്വദേശിനിയെ മതം മാറ്റി ഭീകരവാദപ്രവര്‍ത്തനത്തിന് ശ്രമിച്ചു എന്ന കേസിലെ മുഖ്യപ്രതിയും യുവതിയുടെ ഭര്‍ത്താവുമായ ന്യൂമാഹി സ്വദേശി മുഹമ്മദ് റിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ ദിവസം ജിദ്ദയില്‍ നിന്നും ചെന്നെയില്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ റിയാസിനെ ഇമിഗ്രേഷനില്‍ വെച്ച് പിടി കൂടുകയായിരുന്നുവെന്ന് റിയാസിന്റെ പിതാവ് അറിയിച്ചു.
ഈ കേസ് ഏതാനും ദിവസം മുമ്പ് എന്‍.ഐ.എ ഏറ്റെടുത്തിരുന്നു. കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരമാണ് അന്വേഷണം ഏറ്റെടുത്തതെന്ന് എൻഐഎ ഹൈക്കോടതിയെ അറിയിച്ചു. പ്രതികൾക്ക് എതിരെ യുഎപിഎ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഗുജറാത്തിൽ സ്ഥിരതാമസമാക്കിയ പത്തനംതിട്ട സ്വദേശിയായ യുവതി നൽകിയ കേസിന്‍റെ അന്വേഷണമാണ് എൻഐഎ ഏറ്റെടുത്തത്. 2015 ൽ ബംഗലുരുവിൽ പഠിക്കുന്ന സമയത്ത് മാഹി സ്വദേശി റിയാസുമായി അടുപ്പത്തിലായ തന്നെ ഭീഷണിപ്പെടുത്തി മതംമാറ്റി വിവാഹം കഴിച്ചെന്നാണ് യുവതിയുടെ പരാതി. തുടർന്ന് സൗദി അറേബ്യയിലെത്തിച്ച് സിറിയയിലേക്ക് കടത്താൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. സംസ്ഥാന പൊലീസ് അന്വേഷിച്ച കേസിൽ മൂന്നാഴ്ച മുന്പ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. വിവാഹത്തിന് സഹായം ചെയ്ത റിയാസിന്‍റെ ബന്ധുവും എറണാകുളം പറവൂർ സ്വദേശിയുമായ ഫയാസും, മാഞ്ഞാലി സ്വദേശി സിയാദുമാണ് പിടിയിലായത്. ഇവരടക്കം 9 പേർക്ക് എതിരെ കേസെടുത്തിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
കേസിലെ മുഖ്യപ്രതി റിയാസ് നിലവിൽ സൗദി അറേബ്യയിലാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരം കേസന്വേഷണം എൻഐഎ ഏറ്റെടുത്തത്. അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും പ്രതികൾക്ക് എതിരെ യുഎപിഎ വകുപ്പ് പ്രകാരം കേസെടുത്തെന്നും എൻഐഎ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ ഹർജി തീർപ്പാക്കുകയാണെന്നും ഹർജിക്കാരിക്ക് ആവശ്യമെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
