പറവൂര്‍ തിരുവാഭരണ കവര്‍ച്ച; മുഴുവന്‍ പ്രതികളും പിടിയില്‍
- പറവൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണക്കേസ്
- രണ്ടുപേർ കൂടി പൊലീസ് പിടിയില്‍
കൊച്ചി: എറണാകുളം വടക്കന്‍ പറവൂരിലെ രണ്ട് ക്ഷേത്രങ്ങളില്‍ നിന്ന് തിരുവാഭരണം മോഷണക്കേസിലെ മുഴുവന്‍ പ്രതികളും പൊലീസ് പിടിയില്‍. ഷാജി, മഹേഷ് എന്നിവരെ പൊള്ളാച്ചിയിൽ നിന്നും അന്വേഷണ സംഘം പിടികൂടി. കേസിലെ മൂന്ന് പ്രതികള്‍ നേരത്തെ പിടിയിലായിരുന്നു. ഇവരില്‍ നിന്ന് തിരുവാഭരണവും കണ്ടെത്തി.
വടക്കൻ പറവൂരിലിലെ ശ്രീനാരായണ ക്ഷേത്രം, കോട്ടുവളളി ഭഗവതി ക്ഷേത്രം എന്നിവടങ്ങളിൽ നിന്ന് തിരുവാഭരണം അടക്കം അമ്പത് പവന്‍ കവര്‍ന്ന കേസിലെ മുഖ്യ പ്രതികളാണ് വലയിലായത്. ഷാജി, മഹേഷ് എന്നീവരെ പൊള്ളാച്ചിയില്‍ നിന്നാണ് പിടികൂടിയത്. നഷ്ടപ്പെട്ട തിരുവാഭരണവും ഇവരില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ പറവൂര്‍ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. കവര്‍ച്ചാ സംഘത്തിലെ മൂന്നു പ്രതികളെ കഴിഞ്ഞ ദിവസം വാഹന പരിശോധനയ്ക്കിടെ എക്സൈസ് സംഘം ശാസ്താംകോട്ടയില്‍ നിന്നും പിടികൂടിയിരുന്നു. വടക്കന്‍ പറവൂര്‍ സ്വദേശി അരുണ്‍ രാജ്, കൊല്ലം സ്വദേശി അഖിലേഷ്, തിരുവനന്തപുരം സ്വദേശി സന്തോഷ് എന്നിവരാണ് പിടിയിലായത്.
മോഷണം നടത്തിയത് അഞ്ചുപേരടങ്ങുന്ന സംഘമെന്നാണ് ഇവര്‍ നല്‍കിയ മൊഴി. ഷാജി, മഹേഷ് എന്നിവരായിരുന്നു മുഖ്യ ആസൂത്രകര്‍. തമിഴ് നാട്ടിലേക്ക് കടന്ന ഇവരുടെ പക്കലാണ് മോഷണ മുതലുകളെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നായിരുന്നു അന്വേഷണ സംഘം പൊള്ളാച്ചിയില്‍ നിന്നും മുഖ്യ പ്രതികളെ വലയിലാക്കുന്നതും തിരുവാഭരണം കണ്ടെടുത്തതും.