കാസര്‍കോട്: കാസര്‍കോട്ടെ പൈക്കയില്‍ കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് മാങ്ങ കൃത്രിമമായി പഴുപ്പിക്കുന്ന കേന്ദ്രത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന രീതിയില്‍ കൃത്രിമമായി പഴുപ്പിക്കാന്‍ വച്ചിരുന്ന 80 പെട്ടി മാങ്ങ ഫുഡ് സേഫ്റ്റി വിഭാഗം പിടികൂടി.

മുള്ളേരിയ പൈക്കയിലെ ജാഫറിന്റെ വീട്ടിലാണ് മാങ്ങ കൃത്രിമമായി പഴുപ്പിക്കാന്‍ വച്ചിരുന്നത്. 20 കിലോ വരുന്ന 80 പെട്ടികളിലാക്കിയാണ് മാങ്ങ ഇവിടെ കാല്‍സ്യം കാര്‍ബൈഡ് ഇട്ട് പഴുപ്പിക്കാന്‍ വച്ചിരുന്നത്. ദുര്‍ഗന്ധം രൂക്ഷമായതിനാല്‍ അയല്‍വാസികളാണ് ഭക്ഷ്യസുരക്ഷവിഭാഗത്തിന് പരാതി നല്‍കിയത്. സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷ വിഭാഗം അധികൃതര്‍ മാമ്പഴങ്ങള്‍ പിടികൂടി. കോഴിക്കോട് മലാപറമ്പിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയക്കുമെന്നും ഫലം വരുന്നമുറക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍ കര്‍ണ്ണാടകയില്‍ നിന്നും വാങ്ങുമ്പോഴേ മാങ്ങയില്‍ കാല്‍സ്യം കാര്‍ബൈഡ് കലര്‍ത്തിയിരുന്നുവെന്നും മറ്റ് വ്യാപാരികളും ഇത്തരത്തിലുള്ള മാങ്ങതന്നെയാണ് വാങ്ങി വില്‍ക്കുന്നതെന്നും ജാഫര്‍ പറഞ്ഞു.

സീസണാവുന്നതോടെ കര്‍ണ്ണാടകയില്‍ നിന്ന് വിലകുറഞ്ഞ മാങ്ങകള്‍ വാങ്ങി കാല്‍സ്യം കാര്‍ബൈ!ഡ് കലര്‍ത്തി പഴുപ്പിച്ച് വലിയ വിലക്ക് വില്‍ക്കുന്ന വന്‍ സംഘം തന്നെ കാസര്‍കോഡ് പ്രവര്‍ത്തിക്കുന്നുണ്ട്.കാസര്‍കോ!ഡും കണ്ണൂരുമടക്കമുള്ള വടക്കന്‍ ജില്ലകളിലാണ് സംഘം ഇത്തരത്തിലുള്ള മാങ്ങകള്‍ കൂടുതലായി വില്‍ക്കുന്നത്.