കേരളത്തിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങളുടെ പ്രധാന ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി. പൊലീസ് വെറും കാഴ്ചക്കാരായി മാറുന്നുവെന്നും ജെയ്റ്റ്‍ലി വിമര്‍ശിച്ചു. തിരുവനന്തപുരം ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീടും സംഘര്‍ഷങ്ങളില്‍ ഇരയായവരെയും ജെയ്‍റ്റ്‍ലി സന്ദര്‍ശിച്ചു.

കേരളത്തിലെ രാഷ്‌ട്രീയസംഘര്‍ഷങ്ങള്‍ ദേശീയ തലത്തില്‍ കൂടുതല്‍ ചര്‍ച്ചയാക്കാനാണ് ജെയ്‍റ്റ്‍ലിയുടെ തിരുവനന്തപുരം ദൗത്യം. സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം വരെ ഏര്‍പ്പെടുത്തണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിസഭയിലെ മുതിര്‍ന്ന അംഗത്തിന്റെ വരവ്. ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട് സനദ്ര്‍ശിച്ചു. തലസ്ഥാനത്ത് വിവിധ സംഘര്‍ങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും പരുക്കേറ്റവരെയും ജെയ്‍റ്റ്‍ലി കണ്ടു. സംസ്ഥാനത്ത് അരാജകത്വമാണെന്നാണ് ജെയ്‍റ്റ്‍ലിയുടെ വിലയിരുത്തല്‍.

എല്‍ഡിഎഫ് അധികാരത്തില്‍ എത്തുമ്പോഴാണ് രാഷ്‌ട്രീയകൊലപാതകങ്ങള്‍ ഏറുന്നത്. തീവ്രവാദികളെ പോലും അമ്പരിപ്പിക്കുന്ന രീതിയില്‍ എതിരാളികളെ കൊന്നൊടുക്കുകയാണ്, രക്തസാക്ഷികളുടെ കണക്ക് നിരത്തി കൊലപാതകങ്ങളെ ന്യായീകരിക്കുന്ന സിപിഎം രീതി ശരിയല്ല. സിപിഎം രക്തസാക്ഷി കുടുംബങ്ങള്‍ക്ക് തന്നെ കാണണമെങ്കില്‍ കാണാം. രാഷ്‌ട്രപതിഭരണമെന്ന ആര്‍സ്എസ് ആവശ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പല ആവശ്യങ്ങള്‍ ഉയരുന്നുണ്ടെന്നായിരുന്നു മറുപടി. സന്ദര്‍ശനവിവരങ്ങളെ കുറിച്ച് മോദിയും അമിത്ഷായുമായി ചര്‍ച്ച ചെയ്യും. റിപ്പോര്‍ട്ട് കൈമാറില്ല, ജെയ്‍റ്റ്‍ലിക്ക് പിന്നാലെ അമിത്ഷായും ബിജെപിയുടെ മുഖ്യമന്ത്രിമാരും സംസ്ഥാനത്ത് ഉടനെത്തും. രാഷ്‌ട്രീയ സംഘര്‍ങ്ങള്‍ ആയുധമാക്കി കണ്ണൂര്‍ മുതല്‍ തിരുവനന്തപുരയുള്ള പദയാത്രയും നേതൃത്വം ആലോചിക്കുന്നുണ്ട്.