ഗോവ മുഖ്യമന്ത്രിയാകാൻ മനോഹർ പരീക്കർ രാജിവച്ച സാഹചര്യത്തിൽ പ്രതിരോധമന്ത്രാലയത്തിന്റെ അധിക ചുമതല ധനമന്ത്രി അരുൺ ജയ്റ്റ്‍ലിക്ക് നല്കി. അടുത്ത മാസം കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിക്കും. ജയ്‍റ്റ്‍ലിയിൽ നിന്ന് ധനവകുപ്പ എടുത്തു മാറ്റും എന്ന അഭ്യൂഹം ശക്തമാണ്. ഇനി നടക്കാൻ പോകുന്ന നിയസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വച്ചായിരിക്കും മന്ത്രിസഭയിലെ മാറ്റങ്ങൾ. ഉത്തർപ്രദേശിലും ഉത്തരാഖണ്ടിലും മുഖ്യമന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം നീളുകയാണ്. ഉത്തർപ്രദേശിൽ മുസ്ലിം വിഭാഗത്തിൽ നിന്ന് മന്ത്രിയുണ്ടാകുമെന്ന് കേന്ദ്ര നിരീക്ഷകൻ വെങ്കയ്യനായിഡു പറഞ്ഞു.

മനോഹർ പരീക്കർ രാജി വച്ചതോടെ കേന്ദ്ര മന്ത്രിസഭയിൽ പ്രധാന വകുപ്പിലാണ് ഒഴിവുവന്നത്. തല്ക്കാലം വകുപ്പിന്റെ അധിക ചുമതല അരുൺ ജയ്‍റ്റ്‍ലിക്ക് കൈമാറി. ജയ്‍റ്റ്‍ലിയിൽ നിന്ന് ധനവകുപ്പ് എടുത്തു മാറ്റും എന്ന അഭ്യൂഹം ശക്തമാണ്. ഇനി നടക്കാൻ പോകുന്ന നിയസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വച്ചായിരിക്കും മന്ത്രിസഭയിലെ മാറ്റങ്ങൾ. ഒപ്പം കേരളം, പശ്ചിമബംഗാൾ തുടങ്ങി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ലക്ഷ്യം വയ്ക്കുന്ന സംസ്ഥാനങ്ങൾക്കും പ്രാതിനിധ്യം നല്‍കിയേക്കും. ഉത്തർപ്രദേശിലും ഉത്തരാഖണ്ടിലും മുഖ്യമന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം നീളുകയാണ്. കേന്ദ്ര ടെലികോം മന്ത്രി മനോജ് സിൻഹ, സംസ്ഥാന അദ്ധ്യക്ഷൻ കേശവ് പ്രസാദ് മൗര്യ എന്നിവരുടെ പേരുകളാണ് പ്രധാനമായും പ്രചരിക്കുന്നത്. ഉത്തർപ്രദേശിൽ മുസ്ലിം വിഭാഗത്തിൽ നിന്ന് ആർക്കും ബിജെപിയും സഖ്യകക്ഷികളും സീററു നല്കിയിരുന്നില്ല. എന്നാൽ ഉപരിസഭയിൽ ഒരാളെയെങ്കിലും അംഗമാക്കി ന്യൂനപക്ഷ പ്രാതിനിധ്യം മന്ത്രിസഭയിൽ ഉറപ്പാക്കുമെന്ന് പാർട്ടി നിരീക്ഷകനായ വെങ്കയ്യ നായിഡു പറഞ്ഞു. ഇതാദ്യമായി മുപ്പതിലധികം വനിതകൾ ഇത്തവണ ഉത്തർപ്രദേശ് നിയമസഭയിൽ എത്തി. കോൺഗ്രസ് വിട്ടു വന്ന റീതാ ബഹുഗുണ ജോഷി മന്ത്രിയായേക്കും.